www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Saturday 30 November 2013

അസ്തമയം

   അസ്തമയം
 
  
                   
എന്റെ മോൾ കരയുന്നോ .അതെ എന്റെ പൊന്നുമോളുടെ ശബ്ദമാണല്ലോ ഞാൻ കേൾക്കുന്നത് ..വെറും തേങ്ങലിന്റെ  ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കുന്നില്ല  അവൾ എവിടെയാഉള്ളത്?
മോള് കരഞ്ഞു കൊണ്ടേയിരിക്കുന്നു..പതിയെ ഒരു മഞ്ഞുമറ  നീങ്ങിയത് പോലെ.. എനിക്ക് ഇപ്പോൾ എല്ലാം കാണാം. കുഞ്ഞു  തല കുമ്പിട്ടു ഇരിക്കുന്നു. അവളുടെ ചുണ്ട് അനങ്ങുന്നതേയില്ല .പക്ഷെ അവൾ  ഉള്ളാലെ  എന്തൊക്കെയോ  പറയുന്നത് എനിക്ക് ഇപ്പോഴും കേൾക്കാം  . ദാ  ഇപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുന്നു... 
 
"ഞാൻ പഠിച്ചു ജോലി നേടണം എന്ന് പറഞ്ഞില്ലേ.  അച്ഛൻ ഇല്ലാത്തത് എന്നെ അറിയിക്കാതെയല്ലേ അമ്മ എന്നെ വളര്ത്തിയത്. ഇനി എനിക്കാരുണ്ട് അമ്മെ. ഞാൻ ആരോടാ  എന്റെ സങ്കടങ്ങൾ പറയുക? എനിക്ക് ഒരു സന്തോഷം തോന്നിയാൽ കൂടെ ആനന്ദിക്കാൻ ആരുണ്ട്‌ ഇനീ"
 
എല്ലാം ഞാൻ കേൾക്കുന്നുണ്ട്.അവളുടെ മനോവ്യാപാരങ്ങൾ .... അവൾ കരയാതെ ചിരിക്കാതെ ഒരു കൽ പ്രതിമ പോലെ ഇരിക്കുകയാണ്. ചുണ്ട് കൂട്ടിക്കടിച്ചു പിടിച്ചിരിക്കുന്നു . 
അവളെ ഒന്ന് സമാധാനിപ്പിക്കാൻ എനിക്കാവുന്നില്ലല്ലോ.  കൈനീട്ടി അവളുടെ തലയിലൊന്ന് തൊടാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല.
എന്റെ മോളെ  ആശ്വസിപ്പിക്കാൻ  ആരും ശ്രദ്ധിക്കുന്നുമില്ല.
 
ആങ്ങ്ഹ  എന്റെ മോനുമുണ്ടല്ലോ.!  അവൻ ഓരോരുത്തരോടു സംസാരിക്കുന്നു. മുഖത്ത് ശോകഭാവമുണ്ടോ ? അവന്റെ ഭാര്യ എവിടെ? അവളുടെ വീര്‍ത്ത വയറിൽ ഒരു പൊന്നുമോൻ തന്നെയാകും. വീട്ടില്‍ ഒരു കുഞ്ഞിക്കാലു  കാണാൻ ഞാൻ എത്ര കൊതിച്ചതാണ് .
കുടുംബത്തിലെ എല്ലാരും എത്ത്തിയിട്ടുണ്ടല്ലോ ....
 
ചിലര് താഴ്ന്ന സ്വരത്തിൽ വീട്ടു വിശേഷം പങ്കു വെക്കുന്നു.  ചിലർ  മുറ്റത്തു ഒരരുകിൽ നിന്ന് കട്ടൻ കാപ്പി കുടിക്കുന്നു.
 
"അസുഖം കൂടിയത്  ഞാൻ അറിഞ്ഞില്ല . എളെമ്മ ഇത്ര വേഗം പോകുമെന്നു സ്വപ്നത്തിൽ വിചാരിച്ചില്ല."
മാഹിയിലെ ചേച്ചിയുടെ മകളാണ് ..ഇവരൊക്കെ ഇവിടെ  ഉണ്ടായിരുന്നോ.
"സതീ എപ്പോൾ എത്തി?" എന്റെ ചോദ്യം അവൾ കേട്ട ഭാവമില്ല.
 
"ഞാനും ഇന്ന് പുലർ ച്ചേയാണ് വിവരമറിഞ്ഞത് . കേട്ട ഉടനെ പുറപ്പെട്ടതാ"
അത് എന്റെ ഏട്ടന്റെ മകനാണല്ലോ.. അവൻ  തലശ്ശേരി നിന്ന് എപ്പോഴെത്തി?
അവരുടെ അടുത്തേക്ക് ചെന്നിട്ടും  അവർ എന്നെ നോക്കുന്നു പോലുമില്ല.. 
 
ഇതെന്താ എല്ലാര്ക്കും പറ്റിയത്..
അയൽക്കാരിൽ ചിലര് ഒരു   ഭാഗത്ത്‌ മാറി നിന്ന് കുശുകുശുക്കുന്നു.  ചിലര് എന്നെപ്പറ്റി യാണല്ലോ   സംസാരിക്കുന്നത് 
"പാവം ചേച്ചി ഈ തറവാട്ടിലെ വിളക്കായിരുന്നു.  പിള്ളേർവിശന്നു കരയുന്നു  വീട്ടില്‍ ഒന്നുമില്ല അവര്‍ക്ക് കൊടുക്കാന്‍ എന്ന് പറഞ്ഞാല്‍  "ഇവിടെ  പ്ലാവിൽ ചക്കയുണ്ടല്ലോ ജാനകി ... ഇട്ടു എടുത്തോണ്ട് പോയി പിള്ളേർക്ക് പുഴുങ്ങി കൊടുക്ക്‌ എന്ന് പറയും. എന്ത് ആവശ്യത്തിനു വന്നാലും   കയ്യിലുള്ളത് എപ്പോഴും എടുത്തു തരുമായിരുന്നു"
ഒരുത്തി മൂക്ക് പിഴിയുന്നു .
.  
"ആഹാരം കഴിക്കാൻ ഇരിക്കുന്ന നേരത്ത് വന്നാല്‍   പോലും എഴുനേറ്റു  കൈ കഴുകി മുന്‍പില്‍ ഇരിക്കുന്ന  ഭക്ഷണം ഒരു മടിയുമില്ലാതെ വന്ന ആള്ക്ക് എടുത്തു കൊടുക്കും. പണമായാലും തുണിയായാലും ഉള്ളത് എല്ലാര്ക്കും കൊടുക്കാൻ സന്തോഷമേയുള്ളൂ ആയമ്മക്ക്‌.." .അത്  വടക്കേലെ ചിരുതയാണ്.
 
കഴിക്കാൻ വേറെ ഉണ്ടാവില്ല പെണ്ണുങ്ങളെ അതോണ്ടല്ലേ എന്റെ ഓഹരി തന്നെ എടുത്തു തരുന്നത്..പണ്ടത്തെ പോലെയല്ല കൂട്ടരേ ഇപ്പൊ ഈ തറവാട്ടിലെ സ്ഥിതി. ഇവിടുത്തെ വിഷമം നിങ്ങളോട് പറയുന്നത് നന്നോ? കാടിയാനേലും  മൂടിക്കുടിക്കണ്ടേ?. "
എല്ലാവരുടെയും അടുത്ത് ഓളത്തിലെന്നപോലെ  ഒഴുകി  ചെന്നെത്താൻ കഴിയുന്നു . പക്ഷെ ആരും എന്നെ കാണുന്നില്ലേ...ഇതെന്തു പറ്റി ..?
എന്നെ തീരെ ഗൗനിക്കാതെ എന്നെക്കുറിച്ച് പുകഴ്ത്തുന്നു .ഇവര്ക്കൊക്കെ എന്താ പറ്റിയത്..
 
എല്ലാരും വര്‍ത്തമാനം തന്നെ .എന്റെ ഈ പാവം കുഞ്ഞിനു ആരും ഒരു തുള്ളി വെള്ളം കൊടുക്കുന്നില്ലല്ലോ.  ...
അച്ഛൻ പോയതറിയിക്കാതെ ഞാൻ പാടുപെട്ടു വളര്ത്തിയ എന്റെ മോൾ. ഞാൻ ഇല്ലാത്ത കാലം അതിന്റെ ഗതി ഇതൊക്കെ തന്നെ.
നേരെ അടുക്കളയിൽ  കടന്നു.... ങേ  ഇതെന്താ ഇത് വരെ തീ പിടിപ്പിചിട്ടില്ലേ. എന്താ കഥ...പിന്നെ ഈ മനുഷ്യർ ചിലരൊക്കെ ചായ കുടിക്കുന്നതോ.  .
ചായ തിളപ്പിക്കുന്ന പാത്രം എടുക്കാൻ ശ്രമിച്ചു .കയ്യിൽ കിട്ടുന്നില്ല ഇതെന്തു പറ്റി .
ഇവിടെ നിന്നിട്ട് ഇനി  എന്ത് കാര്യം...എന്റെ മോളുടെ അടുത്തേക്ക് തന്നെ ചെന്ന് നോക്കാം.
 
"എന്റെ അമ്മ ഒരുങ്ങി പോകുന്നല്ലോ. എന്നെ കൂട്ടാതെ ഒരിടത്തും അമ്മ പോകാറില്ലല്ലോ. എന്താണമ്മേ എന്നെ കൂടെ കൊണ്ട് പോകാത്തത്? ഞാനും വരുന്നമ്മേ..."
മോൾ ഇത്തവണ കാറിക്കരയുകയാണല്ലോ .

ഇപ്പോഴാണ് ഒരു രൂപം എന്റെ  കണ്ണിൽ  പെട്ടത്''   വെള്ള പുതച്ച ഒരു ശരീരം കിടത്തിയിരിക്കുന്നു. അതിന്റെ മുഖത്തേക്കാണ്  അവൾ സൂക്ഷിച്ചു നോക്കുന്നത്... 
അതിശയം തന്നെ. അത് ഞാൻ തന്നെയല്ലേ  വെള്ള സാരിയും ബൗസും അണിഞ്ഞു നെറ്റിയിൽ  ചന്ദനവും ഭസ്മവും തൊട്ടു കണ്ണ് പൂട്ടിയുറങ്ങുന്നു . അതെ ഞാൻ തന്നെ.
 
അപ്പോൾ ഈ നില്ക്കുന്നതോ? ഞാനല്ലേ  ഇവിടെ നില്ക്കുന്നത്.
കണ്ണും പൂട്ടി കിടക്കുന്ന  എന്റെ മുഖത്തും  ചുണ്ടിലും ഒക്കെയായി അരി മണികളും തുളസിയിലകളും വെള്ളവും വന്നു വീഴുന്നു. തറ്റുടുത്ത ഒരാള്  പൂജകൾ ചെയ്യുന്നു .തലയ്ക്കൽ  നാക്കിലയിൽ പൂവും അരി,എള്ള് കറുക ഒക്കെ  ചിതറിക്കിടക്കുന്നു. നിലവിളക്ക് ജ്വലിക്കുന്നുണ്ട്  .എന്റെ മോനാണ്  ഈറനുടുത്തു ഒരു കാൽ മുട്ട് കുത്തി യിരിക്കുന്നത് .

എന്റെ ശരീരം മോനും മറ്റു  ചിലരും  ചേർന്ന് എടുത്തു കൊണ്ട് പോകുന്നു. മോൾ വിട്ടുകൊടുക്കാതെ കെട്ടിപ്പിടിച്ചു കരയുകയാണ്. ആൾക്കാർ അവളെ പിടിച്ചു മാറ്റുന്നു. 
 മോളെ ഇവിടെതനിച്ചാക്കിയിട്ടു ഞാൻ എങ്ങനെ അകലേക്ക്‌ പോകും...പക്ഷെ എനിക്ക് പോകാതിരിക്കാൻ കഴിയുന്നില്ലല്ലോ.. എന്തോ ഒരു ശക്തി അങ്ങോട്ട്‌ പിടിച്ചു വലിക്കുന്നപോലെ...
 
പതിനെട്ടു വയസ്സുള്ളപ്പോൾ അദ്ദെഹത്തിന്റെ കൂടെ വധുവായി വന്നു കയറിയ ഈ പടിപ്പുരവിട്ടു ഞാൻ ഇറങ്ങുകയാണ്.  അദ്ദേഹം ഇതുപോലെ ഒരുനാൾ പടിയിറങ്ങിയത്  കണ്ണീ രണിഞ്ഞു  കണ്ടു നിന്നതാണ് ഞാനും
 
അന്ന് എന്റെ കൈകളിൽ  എന്റെ മോളുടെ കുഞ്ഞുകൈ ഉണ്ടായിരുന്നു .അവളെ വളര്‍ത്തണം  വലുതാക്കണം  അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ എല്ലാം സഫലമാക്കണം.  ആ ഒരു നൂലിൽ പിടിച്ചാണ്  പിന്നീട് ജീവിച്ചത്.. 
 
മകൻ ജനിചതും വളര്‍ന്നതും  സമ്പത്തിന്റെ നിറവില്‍ ആയിരുന്നു.. പ്രഭുകുമാരനെ പോലെ 
വളര്‍ത്തിയ അവൻ വലുതായി  വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒട്ടും  പ്രതീക്ഷിക്കാതെ വയറ്റിൽ ഊറിക്കൂടിയ മോൾ, അച്ഛന്റെ ലാളന  അനുഭവിക്കാൻ അവൾക്കു കഴിഞ്ഞില്ല.
അച്ഛന്റെ മരണ ശേഷം അദ്ധേഹത്തിന്റെ മരുമകൻ തറവാട്ടിന്റെ കാരണവർ ആയപ്പോൾ അത് വരെ അനുഭവിച്ചതൊക്കെ പെട്ടെന്ന് നഷ്ടപ്പടുകയായിരുന്നു. 
 
സമ്പത്ത് ഇല്ലാതെയായി.. പറക്ക മുറ്റിയ മകൻ അകലേക്ക്‌ അന്നം തേടി പോയി.
എങ്കിലും  ജീവിച്ചേ മതിയാകൂ. ഈ പോന്നു മോൾക്ക്‌ വേണ്ടി...  അദ്ദേഹമൊത്ത് കഴിഞ്ഞ ഓർമ്മകൾ എനിക്ക് ജീവിക്കാനുള്ള കരുത്തു പകർന്നു .
 
എത്ര പൂമണം നിറഞ്ഞ ഓണക്കാലം . 
എത്ര പൂത്തിരികൾ സന്തോഷം പകര്‍ന്ന  വിഷുക്കാലം 
എത്ര മാമ്പഴം മണക്കുന്ന വേനല്ക്കാലം..
എത്ര പുത്തരി ഉണ്ട കൊയ്ത്തുകാലം.
എത്ര തുടിച്ചു  കുളിച്ച കുളിരുന്ന തിരുവാതിരകൾ..
എത്ര മഴവെള്ളമൊലിച്ചു പോയി ഈ കാലത്തിനിടക്ക് ...
 
സമൃദ്ധമായ ആ ജീവിതം ഓർമ്മയായ ശേഷം അകലെ ഭാര്യയോടൊത്ത് ജീവിക്കുന്ന മകന്റെ ശമ്പളത്തിൽ ഒതുങ്ങേണ്ടി വന്ന എന്റെയും മോളുടെയും അർദ്ധ പട്ടിണിയുടെ വറവ് കാലവും
 
എന്തൊക്കെ കണ്ടു ഈ ജീവിതത്തിനിടക്ക്   
 ഇനി  ഞാനുംകൂടെ  ഇല്ലാതെ എങ്ങനെയാവും എന്റെ മോളുടെ ജീവിതം...
അവളെ  ഈ വലിയ വീട്ടിൽ  തനിച്ചാക്കി എങ്ങനെ പോകും ഞാന്‍?
 മോൾ കുഴഞ്ഞു വീഴുന്നു .ഹയ്യോ ഒരു നിമിഷം പുറകോട്ടു കുതിച്ചു പോയി .
 
ഇല്ല എനിക്ക് ഇനി പിന്തിരിയാൻ കഴിയില്ല..ഈ ശരീരത്തിന്റെ കൂടെ പോയെ പറ്റു
വിറകിൻ കൂമ്പാരത്തിനു മേൽ  കിടക്കുന്ന എന്റെ ശരീരത്തിനു ചുറ്റും നിറകുടവുമായി പ്രദക്ഷിണം വെക്കുന്ന മകൻ.... .ഒടുവിൽ  ആ കുടം നിലത്തു വീണു തകർന്നപ്പോൾ .. എന്റെ എല്ലാ ഓര്മകളും മായുന്നു. 
മുന്നില്‍ ശൂന്യത മാത്രം..


(ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്)

Saturday 9 November 2013

ഞാന്‍ എന്താ ഇങ്ങനെ?

          ഇന്നലെ എന്നോട് എന്റെ മോള്‍ ,കൊച്ചിയിലെ ഞങ്ങളുടെ വീടിന്റെ തൊട്ടു അയലത്ത്  താമസിക്കുന്ന വീട്ടുകാരെക്കുറിച്ചു എന്തോ  കാര്യം പറയുന്നകൂട്ടത്തില്‍ പറഞ്ഞു. . ആ വീട്ടുകാര്‍ സ്വന്തം വീട് വെക്കുന്നത് വരെ, ഞങ്ങളുടെ അടുത്തുതന്നേയുള്ള മറ്റൊരു വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നു എന്ന് .
എത്ര ആലോചിച്ചിട്ടും അങ്ങനെ ഒരു കാര്യം എനിക്ക് ഓര്‍മ വരുന്നില്ല.
ഒടുവില്‍ ദുഷ്യന്തനോടു  ശകുന്തള മോതിരത്തിന്റെ കാര്യം പറഞ്ഞ പോലെ
അവള്‍ ചോദിച്ചു;,
"ഞാന്‍ പാട്ട് പഠിച്ചത് മമ്മിക്കു ഓര്‍മ്മയുണ്ടോ?"
"അതോര്‍മയുണ്ട് .നല്ല ഓര്‍മയുണ്ട്." എന്ന് ഞാന്‍.
"എങ്കില്‍ ഓര്‍ത്തു നോക്ക്.ഞാനും സംഗീതയും ഒരുമിച്ചു ചിലപ്പോള്‍ നമ്മുടെ വീട്ടിലും മറ്റു ചിലപ്പോള്‍  ആ വീട്ടിലും  ഇരുന്നാണ് പാട്ട് പഠിച്ചത്."

"ശരിയാണ് ഇപ്പോള്‍ ഒരു മങ്ങിയ ഓര്മ വരുന്നു. സംഗീതയുടെ ആ വീട്ടില്‍ ഇരുന്നും ചിലപ്പോള്‍ ഭാഗവതര്‍ വന്നു പാട്ട് പഠിപ്പിച്ചിരുന്നു.

അവര്‍ ആ കാലത്ത് ,വല്ലപ്പോഴും ഒരു ബസ്‌ മാത്രം  വന്നിരുന്ന ഞങ്ങളുടെ രണ്ടു വീടുകളുടെയും ഇടയില്‍ ഉണ്ടായിരുന്ന ആ റോഡില്‍ ഓടിക്കളിച്ചിരുന്നു.
(മോളുടെ വലിയ കൂട്ടുകാരിയായിരുന്ന സംഗീത എന്ന ആ സുന്ദരിക്കുട്ടി  മരിച്ചിട്ട് ഇരുപതു കൊല്ലം ആയെന്നു ഇപ്പോഴാണ് ഓര്മ വരുന്നത്.)
(ഇന്ന് ആ റോഡില്‍ ഇന്‍ഫോ പാര്‍ക്കിലേക്ക് പോകുന്ന വാഹനങ്ങളുടെ തിരക്കാണ്.)
                                           ****

ഇന്ന് രാവിലെ അടുത്ത ഫ്ലാറ്റിലെ ചെറുപ്പക്കാരന്‍  ഒരു താക്കോല്‍ കൊണ്ട് തന്നു. ഞാന്‍ അത് വാങ്ങി കീ സൂക്ഷിക്കുന്ന സ്ഥലത്ത് വച്ചു.
എന്റെ മോള്‍ എന്നോട് ചോദിച്ചു "ആരായിരുന്നു മമ്മീ  വിളിച്ചത്? "
":അത് കാര്‍ത്തിക് ആണ് "എന്ന എന്റെ മറുപടി അവള്‍ ആശ്ചര്യത്തോടെയാണ് കേട്ടത്.
"കാര്‍ത്തിക്കും രേഖയും ബോംബയ്ക്ക് പോയി എന്നല്ലേ വിചാരിച്ചത്. ഇത്ര നാളും കാര്‍ത്തിക് ഇവിടെ ഉണ്ടായിരുന്നോ? "
രേഖയും കാര്‍ത്തിക്കും തൊട്ടു മുന്നിലെ വീട്ടിലാണ് താമസിക്കുന്നത്. രേഖ ബോംബയിലേക്ക് ജോലി  മാറ്റമായി പോയിട്ട് കുറെ നാള്‍ കഴിഞ്ഞു. കാര്‍ത്തിക് വീട്ടു സാമാനങ്ങള്‍ ഒക്കെ പായ്ക് ചെയ്തു അയക്കുകയും  വീട്ടിലെ എ സീ അഴിചെടുക്കുകയും  ഒക്കെ ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു.
എന്തെങ്കിലും കാര്യത്തിനു പോകുമ്പോള്‍ വീടിന്റെ താക്കോല്‍ തന്നതായിരിക്കും എന്ന് ഞാന്‍ കരുതി.പക്ഷെ രേഖ അവിടെ ഇല്ലാത്ത സാഹചര്യത്തില്‍ താക്കോല്‍ കാര്‍ത്തിക്കിന് തന്നെ കയ്യില്‍ വച്ചു കൂടെ. എന്തിനു നമ്മുടെ കയ്യില്‍ തന്നു എന്നൊക്കെ ഞാന്‍ ആലോചിച്ചു.

കുറെ നേരം കഴിഞ്ഞു  ഡോര്‍ ബെല്‍ മുഴങ്ങിയപ്പോള്‍ വീഡിയോവില്‍ കണ്ടത് മൂന്നാമത്തെ വീട്ടിലെ അനിതയുടെ മുഖമാണ്.
"അതാ അനിത വിളിക്കുന്നു.ഒന്ന് ചെന്ന് വാതില്‍ തുറന്നുകൊടുക്കൂ " എന്ന് എന്റെ ഭര്‍ത്താവ് പറഞ്ഞു.
ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അനിത അവരുടെ  വീടിന്റെ താക്കോല്‍ വാങ്ങാനാണ് വന്നത് എന്ന് പറഞ്ഞു.
ഞാന്‍ അവിടെ മുഴുവനും തിരഞ്ഞിട്ടും കാര്‍ത്തിക് തന്ന താക്കോല്‍ അല്ലാതെ മറ്റൊന്നും അവിടെ കണ്ടില്ല. ഒടുവില്‍ എന്റെ ഭര്‍ത്താവ് വന്നു നോക്കിയിട്ട് നേരത്തെ ഞാന്‍ വാങ്ങി വെച്ച താക്കോല്‍ എടുത്തു അനിതയെ കാണിച്ചു.
"അത് തന്നെയാണ്  താക്കോല്‍ .ഇത്തിരി മുന്പ് ഋതീഷിന്റെ അച്ഛന്‍ ഇവിടെ തരാന്ന് പറഞ്ഞിരുന്നു."എന്ന് അനിത പറഞ്ഞു.ആ താക്കോലും വാങ്ങി അനിത പോയി..
എന്റെ ഭര്‍ത്താവും മോളും എന്നെ തുറിച്ചു നോക്കി..

"അപ്പോള്‍ കാര്‍ത്തിക് അല്ല അനിതേടെ ഭര്‍ത്താവാണ്  മമ്മിയെ താക്കോല്‍  ഏല്‍പ്പിച്ചത് അല്ലെ.?"എന്ന് മോളും.

" വല്ലപ്പോഴും മാത്രം കാണുന്നത് കൊണ്ട്  നിനക്ക് അനിതേടെ ഭര്‍ത്താവിനെ അറിയില്ലാന്നു  വെക്കാം പക്ഷെ കാര്‍ത്തിക്കിനെ അറിയാമല്ലോ. എപ്പോഴും കാണുന്നതല്ലേ.?"
എന്ന് അദ്ദേഹവും  ചോദ്യം ചെയ്യല്‍  തുടങ്ങി.

                                            
"എനിക്ക് പേടിയാകുന്നു മമ്മിക്കു എന്താ പറ്റിയത്? "മോളുടെ ശബ്ദത്തിലും ഭാവത്തിലും  വല്ലാത്ത ആശങ്ക ഉണ്ടായിരുന്നു.
ഞാന്‍ ചമ്മല്‍ മറച്ചു വച്ചു ദേഷ്യപ്പെട്ടു."എന്തിനാ നീ പേടിക്കുന്നത്?എനിക്ക് ഭ്രാന്തൊന്നുമില്ല ഞാന്‍ ആക്രമിക്കുകയൊന്നുമില്ല."
                                      *****

അവള്‍ പറയുന്നത് ശരിയാണ്.
 ചിലകാര്യങ്ങള്‍  ഒരു തരിമ്പു പോലും എന്റെ ഓര്‍മയില്‍ വരുന്നില്ല. എന്നാല്‍ എന്റെ അമ്മയോടൊപ്പം ചിലവിട്ട ആ ബാല്യകാലം നല്ല ഓര്‍മയുണ്ട് താനും.

 എനിക്കും ഇപ്പോള്‍  ഭയമാകുന്നു.വല്ല അമ്നെഷ്യയൊ മറ്റോ പിടിപെടുകയാണോ ദൈവമേ.
അല്ലെങ്കില്‍ ഞാന്‍  എന്താ ഇങ്ങനെ..?

Wednesday 6 November 2013

ഞാനും എന്റെ കൊച്ചു മോനും



ഇന്ന് കുഞ്ഞു നീല്‍ മേശപ്പുറത്തു കിടന്ന ഒരു എന്‍വലപ് എടുത്തിട്ട് എന്നോട് ചോദിച്ചു

            "ഇത് എന്താ അമ്മമ്മ?
ഞാന്‍:  അത് ഒരു കല്യാണത്തിന് പങ്കെടുക്കാനുള്ള ക്ഷണം ആണ്
നീല്‍:    കല്യാണം എന്ന് പറഞ്ഞാല്‍ എന്താ?
ഞാന്‍:   മാമശ്രീയുടെ കല്യാണത്തിന് പോയത് ഓര്‍മയില്ലേ?
നീല്‍:     ആ. കുതിരപ്പുറത്തുവാളൊക്കെപിടിച്ചു മാമശ്രീവന്നു. പല്ലക്കില്‍  ഇരുന്ന               ദീപ്തി മാമിയെ ആളുകള്‍ എടുത്തു കൊണ്ടുവന്നു. എന്നിട്ട് ദീപ്ടിമാമിയെ
             മാമശ്രീ മാലയിട്ടതും ഓര്‍മയുണ്ട്   .
ഞാന്‍:   ആ  അതുതന്നെ. അന്ന് മാമാശ്രീയുടെ കല്യാണമായിരുന്നു.
നീല്‍ :   അന്ന് കുതിരപ്പുറത്ത്‌ ഞാനും വേദും കൂടി കയറിയില്ലേ?
ഞാന്‍:   ഉം.മരുമക്കള്‍ കൂടെ ഇരിക്കണം അതാ നിങ്ങള്‍ കൂടെ ഇരുന്നത് .
നീല്‍:     എന്റെ കല്യാണത്തിന് ആരാ എന്റെ കൂടെ കുതിരപ്പുറത്തുണ്ടാവുക?
   .
ഞാന്‍ എന്ത് പറയും? നീലിനും വേദിനും മരുമക്കള്‍ ഇല്ല.ഞങ്ങളുടെ കുടുംബത്തില്‍ ഇവര്‍ക്ക് സഹോദരിമാര്‍ ഒരു വീട്ടിലും ഇല്ല.ഒക്കെ ആണ്‍കുട്ടികളാണ്‌ പിന്നെ എങ്ങനെ മരുമക്കള്‍ ഉണ്ടാവും? നീലിന്റെ പിതൃ സഹോദരീപുത്രിയായി ഒരു പെണ്‍കുട്ടിയുണ്ട്.അന്വേഷ .നീലിന്റെ ദീദിയാ


ഞാന്‍ :  ദീദിയാക്ക്  മക്കള്‍ ഉണ്ടായാല്‍ അവര്‍ ഇരിക്കും നിങ്ങളുടെ കൂടെ.
നീല്‍:    എന്നാണു അമ്മമ്മ എന്റെ കല്യാണം?
ഞാന്‍:   വേദും നീയും വലുതാവട്ടെ. കുറഞ്ഞത്‌ ട്വന്റി years കഴിഞ്ഞാലേപറ്റുള്ളൂ..
നീല്‍:    ഓ.ട്വന്റി years .ഞാന്‍ അമ്മമ്മയെ കല്യാണം കഴിക്കും.
ഞാന്‍:   അമ്മമ്മയെ മുത്തശ്ശന്‍ കല്യാണം കഴിച്ചതല്ലേ.
നീല്‍:    എന്നാല്‍ മമ്മയെ കല്യാണം കഴിക്കാം അല്ലെ?
ഞാന്‍:  മമ്മയെ റിഷി കല്യാണം കഴിച്ചില്ലേ?നി ഒരു ചെറിയ പെണ്‍കുട്ടിയെയാണ്
            കല്യാണം കഴിക്കേണ്ടത്‌

നീല്‍:   (ആലോചിച്ചിട്ട്.) എങ്കില്‍ വേദിനെ കല്യാണം കഴിക്കാം അല്ലെ.?
ഞാന്‍:   പറ്റില്ല. ഒരു ചെറിയ പെണ്‍കുട്ടിവാവ എവിടെയോ ജനിചിട്ടുണ്ടാകും.
             സമയമാകുമ്പോള്‍ നമുക്ക് കണ്ടുപിടിക്കാം ട്ടൊ.
നീല്‍:    അമ്മമ്മ കാണിച്ചു  തന്നാല്‍ മതി.
ഞാന്‍ :  അന്ന് അമ്മമ്മ ഉണ്ടാകില്ല മോനെ.
നീല്‍:    അതെന്താ അമ്മമ്മ എവിടെ പോകും?
ഞാന്‍:  അപ്പോഴേക്കും അമ്മമ്മ മരിച്ചു പോകില്ലേ?
നീല്‍:   അമ്മമ്മയുടെ കൂടെ ഞാനും വരട്ടെ?എന്നേം കൊണ്ട് പോവ്വോ ?
ഞാന്‍:   അയ്യോ ഇല്ല. അമ്മമ്മ ഇങ്ങനെ വെള്ളയൊക്കെ പുതച്ചു കിടക്കും
            
നീല്‍.     എന്നിട്ട് തീയില്‍ വെക്കും അല്ലെ?
ഞാന്‍:  അത് നീയെങ്ങനെ അറിഞ്ഞു?
നീല്‍:    നാളെ ടീവി യില്‍ കണ്ടില്ലേ?
ഞാന്‍:   ഓ.നാളെ എന്നല്ല ഇന്നലെ. സിനിമയില്‍ കണ്ടതു അല്ലെ?
നീല്‍:    (സങ്കടത്തോടെ)ഞാന്‍ സമ്മതിക്കില്ല.അമ്മമ്മയ്ക്ക് പൊള്ളില്ലേ?
ഞാന്‍:   പോട്ടെ.പോട്ടെ. അമ്മമ്മ മരിക്കില്ല ട്ടൊ.മോന്‍ കരയേണ്ട.

അപ്പോഴാണ്‌   വേദിനു എന്റെ കൂട്ടുകാര്‍ അയക്കുന്ന പിറന്നാള്‍ ആശംസകള്‍ ലാപ്ടോപില്‍ അവന്‍ കണ്ടത്.

നീല്‍:  ഇതൊക്കെ എന്താ അമ്മമ്മ?
ഞാന്‍: ഇന്ന് വേദിന്‍റെ  birthday അല്ലെ?അവനു അമ്മമ്മയുടെ ഫ്രണ്ട്സ്            
            അയക്കുന്ന birthday wishes ആണ്.
നീല്‍: അപ്പോള്‍ എനിക്കില്ലേ?
ഞാന്‍:  മോന്റെ birthdayക്ക് അവരൊക്കെ wishes അയച്ചില്ലേ?

നീല്‍: (ഉറക്കെ കരഞ്ഞു കൊണ്ട്)
          എനിക്ക് വേണം എത്ര toys ആണ് .എനിക്ക് വേണം ഈ toys .
          എനിക്ക് കേക്കും ഐസ് ക്രീമുംമാത്രമാ എല്ലാരും അയച്ചത്.
ഞാന്‍ : വേദിന്റെ birthdayക്ക് വേദിനല്ലേ എല്ലാരും അയക്കുക?
നീല്‍:  ഞാനും ഇന്ന് പായസം കഴിച്ചല്ലോ. അപ്പോള്‍ എന്റെയും birthday
          അല്ലെ?എനിക്കും വേണം ഇതൊക്കെ..

ഇതികര്‍ത്തവ്യാമൂഢയായി ഞാന്‍ ഇരിക്കയാണ്.. എന്താ ഇപ്പൊ ചെയ്യേണ്ടത്?