ലക്ഷ്മണ രേഖ കടന്നുപോയ് ആ ദിനം,
ചതിയായിരുന്നതെന്നോര്‍ത്തില്ല ഞാന്‍
ഇന്നീ വിധം ഞാന്‍ ഇരിക്കുവാന്‍ കാരണം
അന്നത്തെ എന്‍തെറ്റ് താനല്ലയോ?
രാമ, പ്രിയനാകുമാര്യപുത്രാ എൻ
കണ്ണുനീരിനിയും തോരുകില്ലേ?
കണ്ണുനീരിനിയും തോരുകില്ലേ?
രാക്ഷസിമാര്‍ ചൂഴ്ന്നു നില്‌ക്കുന്നിടംവലം
രക്ഷിക്കു നാഥാ ഈ തടവില്‍ നിന്നും.
രാവണനിന്നും പതിവുപോലെ വന്നു.
രാവിലെയെന്‍ മനം മാറ്റുവാനായ്.
നാഥാ ,നിന്നെ വധിച്ചെന്നവന്‍ പ്രാണ-
നാഥയാമെന്നോട് പൊളി പറഞ്ഞു.
നിന്നെ വധിക്കാനായ് ആരുമില്ലീയുലകി-
ലെന്നറിയാത്തോനോ ലങ്കാധിപന്‍
വന്നൂ കപീന്ദ്രനെനിക്കേകി നിന്‍ മുദ്ര-
മോതിരമത് കാണ്‍കെന്നുള്ളുലഞ്ഞു.
നിന്‍ കരതാരുകള്‍ ഓമനിച്ചെന്‍ മുടി,
ബന്ധിച്ചോരാ,'മുടിപ്പൂ"വെടുത്ത്,
നിന്നോര്‍മ്മകളെ ഉണര്‍ത്തുവാനായതു,
പവനാത്മജന്‍ ചാരെയേല്‍പ്പിച്ചു ഞാന്‍
ഇതുവരെ പൂക്കാത്ത ശിംശിപ വൃക്ഷമിതില്‍ ,
ഇന്നലെ ആദ്യത്തെ പൂവിരിഞ്ഞു.
അതു കാണ്‍കെന്‍ ഹൃദയത്തിലോമല്‍ പ്രതീക്ഷകള്‍
തെരുതെരെ മുളപൊട്ടി പൂത്തുലഞ്ഞു.
വന്നീടും രാമന്‍ വധിക്കുമീ നീചനെ
വിരഹിണിയാമെന്നെ വീണ്ടെടുക്കാന്‍
അങ്ങനെയുള്ളോരുറപ്പേകി ഈ വഴി
വന്നോരിളം തെന്നല്‍ തഴുകിയെന്നെ
നാഥാ എന്നു നീ വന്നിടുമെന്‍ ചാരെ
നാളുകളെണ്ണി ഞാന്‍ കാത്തിരിപ്പൂ
നീ വരും,വന്നു വധിക്കും ലങ്കേശനെ
എന്നുള്ളോരാശയില്‍ ജീവിപ്പൂ ഞാന്‍
- നളിനകുമാരി