www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Saturday 20 February 2016

വെറുതെ ചില വിചാരങ്ങൾ.

വെറുതെ ചില വിചാരങ്ങൾ

                    നളിനകുമാരി

മുകളിലത്തെ നിലയിലെ ഈ മുറിയിലിരിക്കുന്നത് ഒരുതരംഒളിച്ചുതാമസമാണ്.   പനി പിടിച്ചു വായിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. പനിച്ചൂട്  ഒന്ന് കുറയുമ്പോൾ ജനാലയുടെ കൊച്ചു  ചതുരം എനിക്കു  ആശ്വാസമാകുന്നു.
  മുന്നിലെ വഴിയിൽകൂടി പോകുന്ന എല്ലാവരെയുംഎനിക്കു കാണാം. .ഞാൻ അവിടെയിരിക്കുന്നത്  ആരും കാണുന്നുമില്ല. മണ്ണിന്ടെ  നിറമുള്ള ഡോബർമാൻ പടക്കുതിരയെപ്പോലെ മുറ്റത്ത് ഓടിക്കൊണ്ടിരിക്കുമ്പോൾ ആ കാഴ്ചവിട്ട് ആളുകളുടെ കണ്ണുകൾ ഒരിക്കലും മുകളിലേക്ക് ഉയരാറില്ല.   പണ്ടുള്ളവർ പറയുമ്പോലെ
എല്ലാംകണ്ടുകൊണ്ട് മുകളിലിരിക്കുന്ന ഒരാൾ ഉണ്ട് എന്ന് ആരും  ഒരിക്കലും  ചിന്തിക്കാറില്ലല്ലോ.

വഴിയാത്രക്കാരെക്കാൾ  ഇപ്പോൾ  എന്റെ  ശ്രദ്ധ  പിടിച്ചുപറ്റുന്നത്   വഴിയുടെ മറുവശത്ത്‌   പൂട്ടികിടക്കുന്ന   വലിയ വീടും തട്ടുതട്ടായി   പുറകിലേക്കു   ഉയർന്നുപോകുന്ന  വിശാലമായ  പറമ്പുമാണ്.
ആ വീടിന്റെ  ഉമ്മറത്ത്   കുറെ   പുതിയ  താമസക്കാർ എത്തിയിരിക്കുന്നു. ശബ്ദം കേൾക്കാറുണ്ടെങ്കിലും കണ്ടുതുടങ്ങിയത് രണ്ടു  നാൾ  മുൻപ്മാത്രമാണ്.

അഞ്ചു ചുണക്കുട്ടൻമാർ. ഒരാൾ നല്ലവെള്ള. മറ്റു രണ്ട്പേർക്ക്  ഉടലു വെളുപ്പ് ചെവിയുംവാലുംകറുപ്പ്. പിന്നെയുള്ള രണ്ട്പേർ  വയറുംകാലും നല്ല കറുപ്പ്.  മുഖവും വാലും വെള്ള. തനിവെള്ള നിറമുള്ളവനാണ് കൂടുതൽ മിടുക്കൻ. ഒരു നിഴൽ അനങ്ങിയാൽ മതി വരാന്തയിലെ അരഭിത്തിയുടെ സുരക്ഷിതത്വംഉപേക്ഷിച്ച്അവൻ കുഞ്ഞുവായിൽ കുരച്ചുകൊണ്ടു ഓടിവരും.പുറകെ മറ്റുള്ള സഹോദരന്മാരും. അവരെ നോക്കിയിരിക്കുന്നത് എനിക്ക് ഒരു വിനോദമായി മാറി.

അതിലൊന്നിനെ നമുക്ക് എടുത്തു വളർത്താമെന്നു ഞാൻ കെഞ്ചിയിട്ടുംഎന്റെ ഭർത്താവ് സമ്മതിച്ചില്ല. പരിഹാസത്തോടെ

" വെറുംനാടൻ പട്ടിക്കുഞ്ഞല്ലേ അതിനെയൊന്നും വേണ്ട" എന്ന് അദ്ദേഹംശഠിച്ചു.

 നല്ലവില കൊടുത്തു  വാങ്ങിയവരുംഉന്നതകുല ജാതരുമായ ഡോബർമാനുംജർമൻഷെപ്പേർഡും റോട്ടുവീലറുമൊക്കെ വീട്ടിലുള്ളപ്പോൾ  ഈ നാടൻപട്ടി എന്തിനാ എന്ന് അദ്ദേഹംചോദിച്ചു.
ഒരു പഗ്ഗിനെ വാങ്ങണമെന്ന് അദ്ദേഹംപറഞ്ഞപ്പോൾ ഇനിയും ഇവിടെ നായയെ  വേണ്ട എന്ന് ഞാന്‍  പറഞ്ഞത് ഇപ്പോൾ എന്റെ ആഗ്രഹത്തെ എതിർക്കാനുള്ള ആയുധമാക്കുകയാണ്.
ഒരു ഭംഗിയുമില്ലാത്ത പഗ്ഗ്പോലെയാണോ ഈ സുന്ദരൻ നായക്കുട്ടി.
ഈ ഭംഗി ഇപ്പോഴേ കാണൂ വേഗംഅതു തനി നാടനായി മാറുമെന്ന് അദ്ദേഹവും ധാരാളംപാലുംമുട്ടയുംകൊടുത്തു അവനെ മിടുക്കനാക്കാമെന്ന്  ഞാനും  പറഞ്ഞെങ്കിലുംഎന്റെ ആഗ്രഹം അനുവദിക്കപ്പട്ടില്ല. ഒരു നായയെ തിരഞ്ഞെടുക്കാനോ വളര്‍ത്താനോ   ഉളള സ്വാതന്ത്ര്യം പോലും  ഭാര്യയായ എനിക്കില്ല.  എന്തൊരു പുരുഷാധിപത്യം!

പനിയുടെ തളർച്ചയിൽ കിടപ്പായിപ്പോയി അല്ലെങ്കിൽ അപ്പോൾ തന്നെ അവിടെ ചെന്ന് ഒരു കുഞ്ഞു നായയെ എടുത്തുകൊണ്ട് പോരാമായിരുന്നു എന്ന് ഞാൻ പിറുപിറുത്തപ്പോൾ, പെറ്റപട്ടി ഏത്നേരവും തിരിച്ചു വന്നേക്കാമെന്നുംഅതു കടിച്ചാൽ ഇൻജക്ഷൻ എടുക്കേണ്ടി വരുംഎന്നും
വീട്ടിൽ എന്ടെ സഹായിയായ സ്ത്രീ പറഞ്ഞപ്പോൾ ഞാൻ നിസ്സഹായയായി കിടന്നു.
എങ്കിലുംസദാസമയവുംഎന്റെ കണ്ണുകൾ ആ നായക്കുട്ടികളെ വട്ടമിട്ടു പറന്നു.
ഇന്ന് പകൽ അഞ്ച് സുന്ദരൻമാരുംപതുക്കെ മുറ്റത്ത് ഇറങ്ങിയത് ഞാൻ കണ്ടു.അവർക്ക് വിശന്നിട്ടാവണം ചിനുങ്ങിചിനുങ്ങി കരയുന്നുണ്ടായിരുന്നു.
വിശപ്പുണ്ടെങ്കിലും ആ കുഞ്ഞുങ്ങൾക്ക്  കളിക്കാൻ മടിയൊന്നുമില്ല. ചാടിമറിഞ്ഞും മേൽക്കുമേലെ കയറിമറിഞ്ഞും ഉരുണ്ടുവീണും പരസ്പരം ചെവിയുംവാലും കടിച്ചു വലിച്ച്കുടഞ്ഞും പിന്നെ കുറച്ചു അമ്മയെ ഓർത്തു മോങ്ങിയും കുറച്ചു ഉറങ്ങിയുംഅവർ പകൽ മുഴുവൻ ആ മുറ്റത്ത് കഴിച്ച്കൂട്ടി.
ഒടുവിൽ ആ അമ്മ വരുക തന്നെ ചെയ്തു. കുഞ്ഞുങ്ങളുടെ ഹർഷാരവംകേട്ടാണ് ഞാൻ നോക്കിയത്.
അവളുടെ ശരീരത്തിൽ എല്ലുകൾ മുഴച്ചു നിന്നിരുന്നു. വയറൊട്ടി കിടക്കുന്നു. ദിവസങ്ങളോളം മക്കളെ മുലയൂട്ടുന്നെങ്കിലും അവൾ പട്ടിണിയായിരുന്നിരിക്കാം. പേപ്പട്ടിയെക്കുറിച്ചുള്ള ഭയംകാരണം കാണുന്നവരൊക്കെ അടിച്ചോടിക്കുമ്പോൾ എവിടെ നിന്ന് ഭക്ഷണം  കിട്ടാനാണ്.

അമ്മയെ കണ്ടു മക്കൾ ഓടി വരുന്നുണ്ട്. ആദ്യം രണ്ട്പേർ ഓടിയുംവീണുംഅമ്മയുടെ അടുത്തെത്തി. നിന്ന്കൊണ്ട് അമ്മയുടെ മുലകൾ വായിലാക്കി ഒന്നു നുണഞ്ഞേയുള്ളു. അമ്മ നടന്നുതുടങ്ങി. അപ്പോൾ ബാക്കി രണ്ടുപേർ എത്തി. അവരുംഅമ്മിഞ്ഞയിൽ കടിച്ചുതൂങ്ങി. ഒരാൾമാത്രംഓടാനാകാതെ നിന്നിരുന്നു. ആ അമ്മ തിരിച്ചു നടന്നു ആ കുഞ്ഞുമോനെ ഒന്നു മണപ്പിച്ചു. കിട്ടിയ തക്കത്തിന് ഒരുമിനിറ്റ് അവനുംഅമ്മയുടെ മുലക്കണ്ണ്  വായിലാക്കി. പെട്ടെന്ന് അമ്മ മക്കളെ വിട്ട് വേഗത്തിൽ നടന്നുതുടങ്ങി. ഓടിയുംനടന്നും വീണും മക്കൾ അമ്മയുടെ ഒപ്പമെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. നടക്കാൻ വേഗതയില്ലാത്ത ഒരാൾ മാത്രമാണ് ആ മുറ്റത്ത് ബാക്കിയായത്. പിന്നെ
പറമ്പിൽ പലയിടത്തായി നായക്കുട്ടികളുടെ കരച്ചിൽ കേട്ടുകൊണ്ടിരുന്നു. കുറെ കഴിഞ്ഞു  ശബ്ദമൊന്നുംകേട്ടില്ല. അമ്മ മക്കളെയുംകൊണ്ടു  പോയിക്കാണുമെന്നും നടക്കാന്‍ കഴിയാതെ ബാക്കിയായിപ്പോയ കുഞ്ഞിനെ തിരക്കി വീണ്ടുംവരുമെന്നും ഞാൻകരുതി. പക്ഷേ രാത്രി ഏറെ വൈകിയിട്ടുംഅവൾ തിരിച്ചുവന്നില്ല. വീശന്നുപൊരിഞ്ഞ ആ കുഞ്ഞു മോങ്ങിക്കൊണ്ട്  ആ മുറ്റത്ത് പ്രാഞ്ചി  പ്രാഞ്ചി   നടക്കുന്നുണ്ടായിരുന്നു.

നാളേക്ക് സുന്ദരൻമാരായ ആ പിഞ്ചു കുഞ്ഞുങ്ങളുടെ
ഗതി എന്തായിരിക്കും? ജീവിച്ചിരിപ്പുണ്ടാകുമോ..അതോ പറമ്പുകളിൽ കൂടി ആഹാരംതേടി കൂവി നടക്കുന്ന കുറുക്കൻമാരുടെ ഭക്ഷണമായി മാറി കാണുമോ..

38 comments:

  1. അനാഥജന്മങ്ങള്‍.......
    വേദനിപ്പിച്ചു.
    നല്ല എഴുത്ത്...ആശംസകള്‍

    ReplyDelete
  2. സ്പർശിക്കുന്ന രീതിയിലുള്ള എഴുത്ത്

    ReplyDelete
  3. വളരെ കാലത്തിനു ശേഷം തിരിച്ചു വന്ന എന്നെ വായിച്ചതിന് സന്തോഷം സർ

    ReplyDelete
  4. അനാഥ ജന്മങ്ങള്‍... മനസ്സില്‍ തട്ടി ഈ എഴുത്ത്

    ReplyDelete
  5. മൃഗമായാലും മനുഷ്യരായാലും ജീവിതം ദുഃഖഭാരങ്ങള്‍ നിറഞ്ഞ വഴിദൂരങ്ങള്‍ തന്നെ

    ReplyDelete
    Replies
    1. ഈ വായനയ്ക്ക് സന്തോഷം

      Delete
  6. നൊമ്പരമുളവാക്കിയ കുറിപ്പുകൾ...

    ReplyDelete
  7. ഓർക്കുന്നു, ഇത് നമ്മൾ മുമ്പ് വായിച്ചിരുന്നു. മനസ്സിൽ തട്ടിയതുകൊണ്ടാണല്ലോ ഓർമ്മയിൽ നിൽക്കുന്നത്

    ReplyDelete
  8. ഉവ്വ് ഇൻഡ്യാരേയിൽ പ്രസിദ്ധീകരിച്ചത് ആണിത്.
    സന്തോഷമുണ്ട് ഈ ഓർമയ്ക്ക്

    ReplyDelete
  9. ചെറിയ കാര്യം വളരെ touching ആയിട്ട് എഴുതിയിരിക്കുന്നു .....നൈസ്

    ReplyDelete
    Replies
    1. തീരെ ചെറിയ വലിയ കാര്യങ്ങൾ.
      നന്ദി റിത

      Delete
  10. നല്ല എഴുത്ത്. മനസ്സ് നന്നായി ഒന്ന് നൊന്തു . സാധാരണയായി ആരുടെയും ശ്രദ്ധയില്‍ പെടാത്ത സംഭവം. ചേചീസിന്റെ നല്ല മനസ്സ്.

    ReplyDelete
    Replies
    1. സരോ...ആദ്യ വരവിന് സന്തോഷം

      Delete
  11. അഭിനന്ദനങ്ങൾ....നന്നായിട്ടുണ്ട്‌

    ReplyDelete
  12. നല്ല എഴുത്ത്.ആശംസകൾ....പുരുഷാധിപത്യം കുറച്ചൊക്കെ ആവശ്യമാണ്...

    ReplyDelete
  13. കഴിഞ്ഞ ദിവസങ്ങളിൽ പട്ടി ശല്യത്തിനെതിരെ കുറെ അധികം പോസ്റ്റുകൾ ഞാൻ ഷെയർ ചെയ്തിയുന്നു.
    അതൊക്കെ തെറ്റായിപ്പോയോ എന്നൊരു ശങ്ക ഇത് വായിച്ചപ്പോൾ.
    നല്ല എഴുത്ത്.
    ആശംസകൾ.

    ReplyDelete
    Replies
    1. ചിലനേരങ്ങളിൽ ചില മനുഷ്യർ എന്ന പോലെ ചില പട്ടികളും. മിക്കവയും പാവങ്ങളാണ്.

      Delete
  14. സാഹചര്യങ്ങള്‍ ആണല്ലോ എഴുത്തിനു കാരണമാകുന്നത്....വിഷമിക്കാനൊന്നുമില്ല...പട്ടികള്‍ ശല്യമുണ്ടാക്കുന്നവരാകുന്നതില്‍ ഒരു പരിധിവരെ മനുഷ്യരും കാരണക്കാര്‍ തന്നെയാ....ആ മനസ്സില്‍ തോന്നിപ്പിച്ചതും ഈശ്വരന്‍ തന്നെയല്ലേ....സന്തോഷമായിരിക്കൂ.

    ReplyDelete
    Replies
    1. അവയ്ക്ക് ഭക്ഷണം കഴിക്കാന്‍ കിട്ടാതെ നടക്കുമ്പോഴായിരിക്കും ഉപദ്രവിക്കുന്നത്.
      ചെന്നൈയിലെ വീട്ടില്‍ മോൾ ഒരു പട്ടിയെ ബാങ്കളൂരിൽ പോയി കൊണ്ടുവന്നു. ലാബില്‍ എന്തൊക്കെയോ പരീക്ഷണങ്ങളൊക്കെ നടത്തിയപട്ടിയാ. പലരും ബഹളം വെച്ചു പുറത്തു കൊണ്ടു വന്നതാ.
      ഇപ്പോള്‍ ഫ്ളാറ്റിനുതാഴെ രണ്ടു പട്ടികൾ പ്രസപ്രസവിച്ചു. ആപട്ടികളെയും മക്കളെയും അവൾതന്നെയാ നോക്കുന്നത്.

      Delete
  15. പെട്ടെന്നാരുടേയും ശ്രദ്ധയിൽപ്പെടാത്ത ഒരു കാര്യം വളരെ ഭംഗിയായി ഈ കഥയിലൂടെ പറഞ്ഞപ്പോൾ അങ്ങനെയും ചില കാര്യങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട് എന്ന ഒരോർമ്മപ്പെടുത്തലായി മാറി ഈ നല്ല എഴുത്ത്. ആശംസകൾ.

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി ഗീതാ. സന്തോഷം സ്നേഹം

      Delete
  16. ഇതാണോ ഇത്ര നിസാരമാക്കിപ്പറഞ്ഞ വെറുതേ ചില കാര്യങ്ങൾ.മറ്റുള്ളവർ കണ്ടില്ലെന്ന് നടിക്കുന്നത്‌ കാണുന്നത്‌ തന്നെ വലിയ കാര്യമല്ലേ?(വയ്യാതിരുന്നതുകൊണ്ട്‌ മാത്രം ശ്രദ്ധിക്കേണ്ടി വന്നതാണോ?

    ReplyDelete
    Replies
    1. സുധി ആദ്യമായാണോ ഇവിടെ. വയ്യാതെ ഇരുന്നതു കൊണ്ടല്ല സുധീ എനിക്കു പട്ടികളെ എന്നല്ല ജീവികളെയൊക്കെ ഇഷ്ടമാണ്. എന്റെ ബ്രൂണോഎന്ന നായയെക്കുറിച്ച് ഇവിടെ തന്നെ എഴുതിയിട്ടുണ്ട്. അവരു സ്നേഹിക്കുന്നപോലെ മക്കള്‍ പോലും സ്നേഹിക്കില്ല.

      Delete
    2. This comment has been removed by the author.

      Delete
    3. അല്ല സുധീ.. ജീവികളെയൊക്കെ ഇഷ്ടമാണ്. എന്റെ ബ്ലോഗില്‍ ബ്രൂണോഎന്ന പട്ടിയെപ്പറ്റി എഴുതിയതു സുധി വായിച്ചതല്ലേ..

      Delete
  17. ചേച്ചിക്ക് പനി പിടിച്ച് കിടപ്പിലായത് കൊണ്ട് അത് കാണാനായി. എനിക്ക് ഇത് വായിച്ചപ്പോൾ ശരിക്കും കാണുന്ന പോലെ തോന്നി. ചെറിയ ഒരു സംഭവം മനസ്സിൽ തട്ടുന്ന പോലെ എഴുതി അവതരിപ്പിച്ചു . ഇഷ്ടം

    ReplyDelete
    Replies
    1. സന്തോഷം സ്നേഹം ആദീ

      Delete