www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Monday 11 March 2013

അശോകവനത്തിലെ സീത



അശോകവനത്തിലെ സീത 

 ലക്ഷ്മണ രേഖ കടന്നുപോയ് ആ ദിനം, 
ചതിയായിരുന്നതെന്നോര്‍ത്തില്ല  ഞാന്‍ 
ഇന്നീ വിധം ഞാന്‍ ഇരിക്കുവാന്‍ കാരണം 
അന്നത്തെ എന്‍തെറ്റ് താനല്ലയോ? 
രാമ, പ്രിയനാകുമാര്യപുത്രാ എൻ 
കണ്ണുനീരിനിയും തോരുകില്ലേ?
രാക്ഷസിമാര്‍ ചൂഴ്ന്നു നില്‌ക്കുന്നിടംവലം 
രക്ഷിക്കു നാഥാ  ഈ തടവില്‍ നിന്നും. 
രാവണനിന്നും പതിവുപോലെ  വന്നു.  
രാവിലെയെന്‍ മനം മാറ്റുവാനായ്. 
നാഥാ ,നിന്നെ വധിച്ചെന്നവന്‍ പ്രാണ-
നാഥയാമെന്നോട്    പൊളി പറഞ്ഞു. 
നിന്നെ വധിക്കാനായ് ആരുമില്ലീയുലകി-
ലെന്നറിയാത്തോനോ  ലങ്കാധിപന്‍ 
വന്നൂ കപീന്ദ്രനെനിക്കേകി  നിന്‍ മുദ്ര-
മോതിരമത് കാണ്‍കെന്നുള്ളുലഞ്ഞു. 
നിന്‍ കരതാരുകള്‍ ഓമനിച്ചെന്‍ മുടി, 
ബന്ധിച്ചോരാ,'മുടിപ്പൂ"വെടുത്ത്,
നിന്നോര്‍മ്മകളെ ഉണര്‍ത്തുവാനായതു,  
പവനാത്മജന്‍ ചാരെയേല്‍പ്പിച്ചു ഞാന്‍  
ഇതുവരെ പൂക്കാത്ത ശിംശിപ വൃക്ഷമിതില്‍ , 
ഇന്നലെ ആദ്യത്തെ പൂവിരിഞ്ഞു. 
അതു കാണ്‍കെന്‍ ഹൃദയത്തിലോമല്‍ പ്രതീക്ഷകള്‍
തെരുതെരെ മുളപൊട്ടി പൂത്തുലഞ്ഞു. 
വന്നീടും രാമന്‍ വധിക്കുമീ നീചനെ  
വിരഹിണിയാമെന്നെ വീണ്ടെടുക്കാന്‍  
അങ്ങനെയുള്ളോരുറപ്പേകി ഈ വഴി 
വന്നോരിളം തെന്നല്‍ തഴുകിയെന്നെ 
നാഥാ  എന്നു നീ വന്നിടുമെന്‍ ചാരെ 
നാളുകളെണ്ണി ഞാന്‍ കാത്തിരിപ്പൂ 
നീ വരും,വന്നു വധിക്കും ലങ്കേശനെ 
എന്നുള്ളോരാശയില്‍ ജീവിപ്പൂ ഞാന്‍ 


- നളിനകുമാരി 

50 comments:

  1. അശോകവനത്തിലെ സീതമ്മ
    അവളുടെ ശ്രീരാമന്‍ ആരമ്മ
    നീ ചൊല്ലമ്മാ...

    എന്ന ഗാനം ഓര്‍ത്തുപോയി. വിരഹിണിയായ ജാനകി അശോകവനത്തിലിരുന്നു ഓരോന്ന് ആലോചിച്ചുകൊണ്ടിരിക്കുന്നത് നന്നായി അവതരിപ്പിച്ചു. ഇനിയും എഴുതുക. ഭാവുകങ്ങള്‍.

    നാഥാ എന്നു നീ വന്നിടുമെന്‍ ചാരെ
    നാളുകളെണ്ണി ഞാന്‍ കാത്തിരിപ്പൂ
    നീ വരും,വന്നു വധിക്കും ലങ്കേശനെ
    എന്നുള്ളോരാശയില്‍ ജീവിപ്പൂ ഞാന്‍....

    ലളിതമായ, അര്‍ത്ഥസമ്പുഷ്ടമായ വരികളില്‍ തുടങ്ങി അവസാനിപ്പിച്ചത് ഹൃദ്യമായി.

    ReplyDelete
  2. നന്ദി ഡോക്ടര്‍
    ഈ വഴി ആദ്യമായി എത്തിയതിനും ആദ്യത്തെ commentinum.
    സീതയെക്കാള്‍ ഊര്മിള യാണ് വിരഹിണി എന്നറിയാം എങ്കിലും ആദ്യം ഓര്‍ത്തത്‌ സീതയെ ആണ് . ഒരിക്കല്‍ കൂടി നന്ദി ഈ കയ്യൊപ്പിനു

    ReplyDelete
  3. കവിത ഹൃദ്യമായി എഴുതി. രാമായണവും, ഭാരതവുമൊക്കെ ഇന്നത്തെ തലമുറ മറക്കാതിരിക്കാൻ ഇത്തരം കവിതകൾ ഇനിയും താങ്കളുടെ തൂലികയിൽനിന്ന്‌ ഉതിരട്ടെ എന്ന്‌ ആശംസിക്കുന്നു.

    ReplyDelete
    Replies
    1. ഈ നല്ല വാക്കുകള്‍ക്കും ഈ വായനക്കും നന്ദി മധുസുധനന്‍ സര്‍.

      Delete
  4. നമ്മുടെ പ്രവൃത്തിയുടെ ഫലമാണ്‌ നമ്മുടെ ഭാവി ; അതിപ്പോ സീതയായാലും പാഞ്ചാലി ആയാലും ചെയ്തിട്ട് നിലവിളിച്ചിട്ടു ഫലമില്ല എന്ന് ആ ആദികവി നമ്മേ ബോധ്യപ്പെടുത്തിയതാണ് . പിന്നെ രാമന്‍, ലക്ഷ്മണന്‍, ഹനുമാന്‍ അങ്ങനെ സ്റ്റാര്‍സ് ഉണ്ടായത്കൊണ്ട് സീത തിരിച്ചെത്തി ... അല്ലേ :)
    നന്നായി കവിത.

    ReplyDelete
    Replies
    1. വളരെ ശരിയാണ് നിധീഷ് കൃഷ്ണന്‍ നമ്മുടെ പ്രവര്‍ത്തിയുടെ ഫലം തന്നെയാണ് നമ്മുടെ ജീവിതം വഴിതിരിച്ചു കൊണ്ട് പോകുന്നത്...ഒഴിവാക്കാമായിരുന്നു എന്ന് പിന്നീട് തോന്നുന്ന പലതും നാം ചെയ്തുപോകുമ്പോള്‍ അതിനെ വിധി എന്ന് വിളിക്കാം എന്ന് തോന്നുന്നു.
      നന്ദി ഈ വഴി വന്നതിനും ഈ അഭിപ്രായത്തിനും.

      Delete
  5. ഇതുവരെ പൂക്കാത്ത ശിംശിപ വൃക്ഷമിതില്‍ ,
    ഇന്നലെ ആദ്യത്തെ പൂവിരിഞ്ഞു.
    അതു കാണ്‍കെന്‍ ഹൃദയത്തിലോമല്‍ പ്രതീക്ഷകള്‍
    തെരുതെരെ മുളപൊട്ടി പൂത്തുലഞ്ഞു.

    ബന്ധിതാവസ്ഥയിലും ചില വാര്‍ത്തകള്‍ പൂക്കാലം വിരിയിക്കുമല്ലോ അല്ലെ?

    ReplyDelete
  6. അതെ അജിത്.
    ശുഭവാർത്തകൾ എവിടെ ആയാലും മനസ്സിന് സന്തോഷം തരുമല്ലൊ. അപ്പോൾ മനസ്സും തളിക്കും പൂക്കും.

    നന്ദി ഈ വായനക്കും പിന്നെ ഈ അഭിപ്രായത്തിനും

    ReplyDelete
  7. കവിത വളരെ നന്നായി.ഇഷ്ടമായി.ഇത് ജാലകത്തിൽ വന്നിട്ടില്ലെന്നു തോന്നുന്നു.

    അശോകവനിയിലെ സീതയേക്കാൾ എന്നെ സ്വാധീനിച്ചത് അഗ്നിശുദ്ധി കൈവന്നിട്ടും രാമനാൽ
    പരിത്യജിക്കപ്പെട്ട 'കാഞ്ചന സീത'യെയാണ്. എന്തൊരു തെളിച്ചമാണാ സീതയ്ക്ക്..!!
    അഭിപ്രായം വ്യക്തിപരമാണേ.. 


    പ്രജാമധ്യത്തിൽ പാതിവ്രത്യം തെളിയിച്ചിട്ടും, രാമൻ തന്നെ കൈയ്യൊഴിയുമ്പോൾ,


    ''എന്നെ ഞാനായ്, ജ്വലിപ്പിച്ചുണർത്തിയോരഗ്നിയേപ്പോലും
    അവിശ്വസിച്ചെങ്കിലും കോസലരാജകുമാരാ....
    എന്നുമാ സങ്കല്പ പാദപത്മങ്ങളിൽ 
    തല ചായ്ച്ചു വച്ചേ ഉറങ്ങിയുള്ളൂ..
    സീത ഉറങ്ങിയുള്ളൂ''...
       
    എന്ന് നിശ്ശബ്ദം കേഴുന്ന സീതാമാനസം പൂജനീയം തന്നെ..!!

    ഇതിഹാസത്തിലെ അനുപമയായ ആ മഹിളാരത്നത്തെ ഓർമ്മിപ്പിച്ച മാഡത്തിന് ഒരായിരം നന്ദി...

    ശുഭാശംസകൾ...

    ReplyDelete
  8. തീര്ച്ചയായും സൌഗന്ധികതിന്റെ അഭിപ്രായത്തോട് ഞാൻ 100% യോജിക്കുന്നു.
    പക്ഷെ വിരഹം ആദ്യമായി സീത അറിഞ്ഞത് അശോകവനിയിൽ വെച്ചാണല്ലോ. അഗ്നിശുദ്ധിക്ക് ശേഷവും,വാത്മീകിയുടെ ആശ്രമത്തിൽ ഗർഭിണിയായി തനിചിരിക്കുമ്പോഴും( എല്ലാം അറിഞ്ഞിട്ടും പ്രജകല്ക്ക് വേണ്ടി ഒരു പാവം പെണ്ണിനെ പരിത്യജിക്കുമ്പോൾ).സീതയുടെ മനസ്സില് വിരഹത്തെക്കാൾ ഇത്തിരി വിദ്വേഷം കൂടി ഉണ്ടാവും. ഉണ്ടാവണം.
    നന്ദി സൌഗന്ധികം. ഒരു പാട് നന്ദി ഈ വായനക്കും ഇത്രമേൽ വിശദമായ ഒരു അഭിപ്രായത്തിനും

    ReplyDelete
  9. നീ വരും,വന്നു വധിക്കും ലങ്കേശനെ
    എന്നുള്ളോരാശയില്‍ ജീവിപ്പൂ ഞാന്‍

    അന്നും ഇന്നും പ്രതീക്ഷ തന്നെ ആശ്രയം.
    കവിത ആയതുകൊണ്ട് കൂടുതല്‍ അഭിപ്രായം സാധ്യമല്ല.
    വരികള്‍ നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  10. നന്ദി Ramji.

    എന്റെ സീതയെ കാണാൻ വന്നതിനും ഈ നല്ല പ്രോത്സാഹനത്തിനും

    പ്രതീക്ഷയല്ലേ നമ്മെ ജീവിപ്പിക്കുന്നത്‌.?

    ReplyDelete
  11. ഇതുവരെ പൂക്കാത്ത ശിംശിപ വൃക്ഷമിതില്‍ ,
    ഇന്നലെ ആദ്യത്തെ പൂവിരിഞ്ഞു.
    അതു കാണ്‍കെന്‍ ഹൃദയത്തിലോമല്‍ പ്രതീക്ഷകള്‍
    തെരുതെരെ മുളപൊട്ടി പൂത്തുലഞ്ഞു. ദേ ഈ കവിതയുടെ എല്ലാ ഭംഗിയും ഈ നാലു വരികളിലുണ്ട്. നന്നായി. ആശംസകള്

    ReplyDelete
  12. ഈ വായനക്ക് നന്ദി കൂട്ടുകാരാ. ഇനിയും ഈ വഴി വരുമല്ലോ.
    നന്ദി വീണ്ടും

    ReplyDelete
  13. അശോകവനത്തിലിരിക്കുന്ന സീതയുടെ ഹൃദയവ്യഥകള്‍ ഹൃദയസ്പര്‍ശിയായി
    അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  14. തന്കപ്പൻ ൻ സർ
    ഈ വായനക്ക് നന്ദി
    ഇനിയും ഈ വഴി വരുമല്ലോ.

    ReplyDelete
  15. ആദ്യമായാണ് ഇത് വഴി -
    ഇതുവരെ പൂക്കാത്ത ശിംശിപ വൃക്ഷമിതില്‍ ,
    ഇന്നലെ ആദ്യത്തെ പൂവിരിഞ്ഞു.
    അതു കാണ്‍കെന്‍ ഹൃദയത്തിലോമല്‍ പ്രതീക്ഷകള്‍
    തെരുതെരെ മുളപൊട്ടി പൂത്തുലഞ്ഞു. നല്ല വരികൾ
    (തെരുതെരെ എന്നതിന് പകരം അനുദിനം എന്നായിരുന്നു എങ്കിൽ
    രണ്ട് 'ഇ' യും രണ്ട് 'അ' യും ആകുമായിരുന്നു -
    ലളിതമായിരുന്നു -

    ReplyDelete
    Replies
    1. നന്ദി മേനോൻ സർ
      ഈ കയ്യൊപ്പിനു.
      അനുദിനം എന്നാൽ ദിനംതോറും എന്നല്ലേ അർഥം.? ഞാൻ ആദ്യം അത് ആലോചിച്ചതാണ്. പക്ഷെ ഇന്നലെ പൂവ് കണ്ടപ്പോൾ തുടങ്ങിയ പ്രതീക്ഷ ഇന്നേക്ക് അനുദിനം എന്ന് പറയാൻ പറ്റുമോ എന്നൊരു സന്ദേഹം കൊണ്ട് അത് മാറ്റിയതാണ്.
      എന്നാലും എനിക്കുള്ള ഈ പ്രോത്സാഹനം എന്നെ സന്തോഷിപ്പിക്കുന്നു. ഒരിക്കൽ കൂടെ നന്ദി സർ.

      Delete
  16. ശരിയാണ് !
    കവിതയിൽ ഉള്ള എന്റെ പരിജ്ഞാനം പരിമിതമാണ് !

    ReplyDelete
    Replies
    1. അയ്യോ മേനോൻ സർ.
      അങ്ങനെയൊന്നും പറയല്ലേ. താങ്കളോക്കെ എത്രയോ നല്ല എഴുത്തുകാർ. ഞാൻതാങ്കളുടെ അടുത്ത് എത്രയോ ചെറിയ എഴുത്തുകാരി. താങ്കളെപോലെയുള്ള എഴുത്തുകാരുടെ പ്രോത്സാഹനജനകമായ അഭിപ്രായങ്ങൾ കേള്ക്കുന്നത് തന്നെ എനിക്ക് അഭിമാനമാണ് .

      Delete
  17. ഇപ്പൊഴാണീ ബ്ലോഗു കണ്ടത്‌ . ഇതും ഇതിനു മുമ്പുള്ള ചില പോസ്റ്റുകളും വായിച്ചു.
    ശരിക്ക് പറഞ്ഞാല്‍ നിങ്ങളുടെ തലമുറ ഇന്റര്‍നെറ്റും ബ്ലോഗും ഉപയോഗിക്കുന്നത് ഞങ്ങള്‍ക്കും ഞങ്ങള്‍ക്കു ശേഷം വരുന്ന തലമുറയ്ക്കും വലിയ മുതല്‍ക്കൂട്ടു തന്നെ.

    ReplyDelete
  18. നന്ദി പെണ്കൊടീ
    ഈ വരവിനും ഈ കയ്യൊപ്പിനും
    ഇനിയും വരുമല്ലോ

    ReplyDelete
  19. ഇതുവരെ പൂക്കാത്ത ശിംശിപ വൃക്ഷമിതില്‍ ,
    ഇന്നലെ ആദ്യത്തെ പൂവിരിഞ്ഞു.
    അതു കാണ്‍കെന്‍ ഹൃദയത്തിലോമല്‍ പ്രതീക്ഷകള്‍
    തെരുതെരെ മുളപൊട്ടി പൂത്തുലഞ്ഞു...

    ഈ കവിതയും ആകെ പൂത്തുലഞ്ഞിരിക്കുകയാണല്ലോ...

    ReplyDelete
  20. നന്ദി ബിലാതതീപട്ടണം
    ഈ ആദ്യവരവിനും നല്ല അഭിപ്രായത്തിനും
    ഇനിയും വരുമെന്ന പ്രത്യാശയോടെ

    ReplyDelete
  21. അപ്രതീക്ഷിതമായി ഞാന്‍ ഇവിടെ വന്നെത്തി ! സന്തോഷമുണ്ടു! വരികള്‍ വായിച്ചു! സീതയുടെ മനസ്സിനെ ചിത്രീകരിക്കുന്ന വരികള്‍ ! വളരെ നന്നായിരിക്കുന്നു ! ആശംസകള്‍ ! -
    കേ.ബാലാജി

    ReplyDelete
  22. വളരെ വളരെ സന്തോഷമുണ്ട് ബാലാജി സർ.അങ്ങയെ ഇവിടെ കണ്ടതിൽ
    ഈ കയ്യൊപ്പിനും

    ReplyDelete
  23. കാവ്യഭംഗിയാര്‍ന്ന വരികള്‍ .
    നന്നായിരിയക്കുന്നു.
    ആശംസകള്‍......

    ReplyDelete
    Replies
    1. വിനോദ് വളരെ നന്ദി ഈ കയ്യൊപ്പിനു

      Delete

  24. പ്രിയപ്പെട്ട ചേച്ചി,

    സുപ്രഭാതം !

    അശോക വനത്തിലെ സീതയുടെ വ്യഥകൾ മനോഹരമായി പകര്ത്തിയ കവിത ,ശ്ശി ഇഷ്ടായി !

    ഹാര്ദമായ അഭിനന്ദനങ്ങൾ !

    മനോഹരമായ മെയ്‌ മാസം ആശംസിക്കുന്നു !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനുക്കുട്ടീ നന്ദി ഈ വരവിനും ഈ കയ്യൊപ്പിനും
      നാട്ടിൽ പോയിരുന്നു അതാണ്‌ ഈ വരവ് അറിയാതെ പോയത് . ക്ഷമിക്കണേ.

      Delete
  25. കവിതയുടെ ആദ്യഭാഗത്തേക്കാള്‍ രണ്ടാം ഭാഗം മികച്ചതായിക്കാണുന്നു. എഴുത്ത് തുടരുക. അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. തുമ്പീ. നന്ദി ഈ അഭിപ്രായത്തിനു
      ഇനിയും ഈ വഴി വരുമല്ലോ.

      Delete
  26. Nice works,
    congratulations!

    www.aksharavanika.blogspot.in
    www.bhagavathamrutham.blogspot.in

    ReplyDelete
  27. ചേച്ചീ--അങ്ങനെ വിളിക്കാമോ? (എനിക്ക് 41 വയസ്സ്).കവിത വളരെ ഇഷ്ടായീ- ആളുകള്‍ക്ക് മനസ്സിലാവുന്ന, ലളിതമായ ഭാഷ. ആശംസകള്‍

    ReplyDelete
    Replies
    1. ചേച്ചി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. കാരണം വീട്ടിലെ ഇളയ കുട്ടിയാണ് ഞാന്‍. എന്നെ ചേച്ചി എന്ന് വിളിക്കാന്‍ ആരുമില്ല.
      ഈ വഴി വന്നതിനും ഈ നല്ല കമന്റിനും നന്ദി അനിതാ
      ഇനിയും വരുമല്ലോ.

      Delete
  28. ചേച്ചീ..... എന്റെ അടുത്തേയ്ക്ക് വന്നതിനു ശേഷമായിപോയല്ലൊ എനിക്കിവിടെ എത്താൻ കഴിഞ്ഞത് എന്നൊരു ചെറിയ കുറ്റബോധമുണ്ട്..... കവിത.,നന്നായിരിക്കുന്നു.. പക്ഷേ സീതയേക്കാൾ എനിക്കിഷ്ടം ഊർമ്മിളയെയാണു കേട്ടോ..

    ReplyDelete
  29. ഭർത്താവിനെ അനുഗമിച്ച സീതയും കൊട്ടാരത്തിൽ താമസിച്ചു ഭർത്താവിനെ കാണാതെ 14 വര്ഷം വിരഹിണിയായി ജീവിച്ച ഊര്മിളയും ഓരോ തട്ടിൽ വച്ചാൽ ഏതു തട്ട് തൂങ്ങും ? ഞാനും ആലോചിച്ചിട്ടുണ്ട്..
    ഊർമിളയുടെ വ്യക്തിത്വം എനിക്കിഷ്ടമാണ് ജാനകിക്കുട്ടീ ...പക്ഷെ എഴുതി വന്നപ്പോൾ കൂടുതലരിയുന്ന സീത മുന്നില് വന്നു എന്ന് മാത്രം.
    നന്ദി എത്തിയല്ലോ ഇവിടെ അത് തന്നെ സന്തോഷം.
    നന്ദി ഈ വരവിനും കയ്യൊപ്പിനും.
    ഇനിയും വരുമല്ലോ?

    ReplyDelete
  30. Replies
    1. വന്നല്ലോ വായിച്ചല്ലോ
      നന്ദി.

      Delete
  31. ലക്ഷ്മണരേഖകൾ കടക്കുകയും,മായാവികളുടെ പുറകേയോടൂകയും പിന്നെ അബദ്ധങ്ങളീൽ ചെന്നു ചാടുകയും ചെയ്യുന്ന ഇന്നത്തെ പെൺക്കുട്ടികളുടെ കാര്യങ്ങൾ അന്നേ വാത്മീകിക്കറിയാമായിരുന്നു...ഇപ്പോൾ ശ്രീമതി നളിനമ്കുമാരി അതു ഒന്നുകൂടെ ഓർമ്മ പ്പെടൂത്തുന്നൂ...കവിതക്കെന്റെ ആശംസകൾ

    ReplyDelete

  32. sir.ഈ വഴിയുള്ള ആദ്യ വരവിനു സ്വാഗതം.. നന്ദി.
    എന്റെ മറ്റു കവിതകളിൽ കൂടി സഞ്ചരിക്കും എന്ന് പ്രത്യാശിക്കുന്നു.

    ReplyDelete
  33. Seethayude aagrahangalkku mizhiveki.... chithram athimanoharamaayirikkunnu...
    Nandi for this

    ReplyDelete
    Replies
    1. നന്ദി സന്തോഷ്‌ നായര് . വായനക്കും നല്ല കമന്റിനും .
      ഇനിയും ഈ വഴി വരുമല്ലോ

      Delete
  34. ചന്തുനായർ സാർ പറഞ്ഞതുപോലെ ലക്ഷ്മണരേഖകൾ കടക്കുകയും,മായാവികളുടെ പുറകേയോടൂകയും പിന്നെ അബദ്ധങ്ങളീൽ ചെന്നു ചാടുകയും ചെയ്യുന്ന ഇന്നത്തെ പെൺകുട്ടികളെപ്പറ്റി ക്രാന്തദർശിയായ വാത്മീകി മഹർഷി അന്നേ മനസ്സിലാക്കിയിരുന്നോ - സീതയിലൂടെ ഭാവിയിലെ പെൺകുട്ടികൾക്കുള്ള സന്ദേശം അദ്ദേഹം നൂറ്റാണ്ടുകൾക്കു മുമ്പ് കുറിച്ചുവെക്കുകയായിരുന്നോ......

    ഇതിഹാസകാവ്യത്തിൽ നിന്ന് തിളക്കമുള്ള ഒരു ഏട് തിരഞ്ഞെടുത്ത്, അദ്ധ്യാത്മരാമായണത്തിന് ഇണങ്ങുന്ന മനോഹരമായ വരികളിലൂടെ അവതരിപ്പിച്ചു. പുതിയ കവിതകളിൽ കാണാതായിക്കൊണ്ടിരിക്കുന്ന വൃത്തവും, പ്രാസവും, താളവും ഒട്ടും മുഴച്ചു നിൽക്കാത്ത രീതിയിൽ എഴുതാനായി എന്നതാണ് ഈ കവിതയിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകത......

    ReplyDelete
  35. നന്ദി സുഹൃത്തേ എന്റെ സീതയെ കണ്ടതിനും അഭിപ്രായം എഴുതിയതിനും
    സന്തോഷമായി.

    ReplyDelete
  36. nannayittundu..veendum varaam....

    ReplyDelete
  37. എന്റെ സീതയെ മാത്രമേ കണ്ടുള്ളൂ.ഇവിടെ
    രാധയുണ്ട്.കണ്ണകിയുണ്ട് .എല്ലാരെയും കണ്ടു പോകൂ.

    സന്തോഷമുണ്ട് ഈ വരവിന് നന്ദിയും

    ReplyDelete
  38. കവിത വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍.

    ReplyDelete
  39. സന്തോഷം എച്മു ഈ വായനക്ക്

    ReplyDelete