www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Thursday 21 November 2019

മഴയോർമ്മകൾ..(ഭാഗം ഒന്ന് )

പനിച്ചു കിടക്കുന്ന എന്നെ സന്ദർശിക്കാനെത്തിയതാണ് ചന്ദ്രുവേടത്തി..  അകന്ന ബന്ധുവായ പത്മിനിച്ചേച്ചിയുമുണ്ട് കൂടെ.  ആ ചേച്ചി  യുപീ സ്കൂളില്‍  എന്റെ സീനിയറായി പഠിച്ചിരുന്നു.  അന്തരീക്ഷം ആകെ കറുത്തിരുണ്ടു വരുന്നു.  ചെറുതായി മഴയും ഇടിയും തുടങ്ങി.   എന്റെ മുഖത്ത് നോക്കിയ ചന്ദ്രുവേടത്തിക്കു ചിരിവന്നു. 

,"പെണ്ണിന്റെ മുഖത്തെ സന്തോഷം കണ്ടോ. .പണ്ടേ ഇടിയുടെ ശബ്ദം  അ വൾക്കിഷ്ടമാ."
സംസാരപ്രിയയായ ചന്ദ്രുവേടത്തി  പത്മിനിച്ചേച്ചിയോട് എന്റെ കുട്ടിക്കാലം വിവരിച്ചു തുടങ്ങി ..

"നിനക്ക് കേക്കണോ..ചെറിയ കുട്ടിയായപ്പോ ഇടികേട്ടാ ഈവളു ഡാന്‍സ് ചെയ്തു തുടങ്ങും. അതെന്തിനാന്നു ചോദിച്ചാലെന്താ പറയ്യാന്നറിയ്യോ അമ്മ പറഞ്ഞു  എന്റെ നക്ഷത്രത്തിനു മയിലാണ് പക്ഷീന്ന്..  ഹഹഹ മയിലാടുന്നപോലെ ആടുകയാത്രേ.."

അവർ രണ്ടുപേരും നിർത്താതെ ചിരിച്ചു. .

"നല്ല മഴയത്ത് നടുമുറ്റത്തു വെള്ളം നിറയ്യല്ലോ..അന്നേരം ഇവളെന്താ  ചെയ്യാ..വെള്ളം ഒഴുകിപ്പോകുന്ന ഓവടച്ചുവെക്കും. എന്നിട്ട് വെള്ളം നിറഞ്ഞാൽ കുളത്തില് നീന്തുമ്പോലെ നീന്തുവാ.."

"നീന്തലറിയ്യോ ചേച്ചി  ഇവൾക്ക് .."

  "   എവടന്ന്.. ഇവളെ എളേമ്മ  നീന്തലൊന്നും പഠിപ്പിച്ചില്ല. മോൻ വെള്ളത്തിൽ പോയേപ്പിന്നെ എളേമ്മക്കു പേടിയാ..കുളത്തിലെറങ്ങാൻ സമ്മതിക്കില്ല.    ഇവളു പണ്ടേ കുസൃതിയല്ലേ... ഒരിക്കല്‍ തോട്ടില്‍ വീണതറീല്ലേ പത്മിനിക്ക്...?"

"പിന്നെ. ...നിക്കോർമ്മേണ്ട്."

"അയ്യോ  അന്നീ കുട്ടി തീർന്നുപോകേണ്ടതാ.  പാവം അന്ന്  എന്റെ  എളേമ്മ ഒത്തിരി  വിഷമിച്ചൂട്ടോ .ഇളയച്ഛൻ മരിച്ചശേഷമല്ലേ ഈ സംഭവം..
ഒരുദിവസം, ഇവളെ സ്കൂളില്‍ നിന്ന് വിളിച്ചോണ്ടുവരാറുള്ള ചെക്കൻ വരാൻ  വൈകി. ഇവളന്നു തീരെ ചെറിയകുട്ട്യല്ലേ.. ഇത്രദൂരം തനിയെ നടക്കാനൊന്നുമാവില്ലല്ലോ. എളേമ്മ പരിഭ്രമിച്ചു പടിപ്പുരയിൽ പോയി നില്പായി.. നോക്കിയപ്പോ ദൂരെയൊരു കുട അരിച്ചരിച്ചു വരുന്നത്രേ... തനിച്ച്.  കുറച്ചു കഴിഞ്ഞു  ആ കുടയും കാണുന്നില്ലത്രേ..എളേമ്മ  ഇറങ്ങി ഓടിച്ചെന്നു നോക്കുമ്പോളെന്താ...ഇവളുടെ കുടയുണ്ട് തോട്ടിലൂടേ ഒഴുകിവരുന്നു. ഇവളോ തോട്ടുവക്കത്തെ കുറെ പുല്ലുംപിടിച്ചു പകുതി വെള്ളത്തിലും പകുതി വരമ്പിലുമായി കിടക്കുന്നത്രേ.  എളെമ്മേടെ  അന്നത്തെ നെലോളി എനിക്കിപ്പോ ഓർത്തൂടാ പത്മിനി..അച്ഛനുംപോയി, മോനും പോയി പുറകെ ഈ കുട്ടീംകൂടി പോയാ പിന്നെ എളേമ്മ  ജീവിച്ചിരിക്ക്യോ.?"

"അന്നു ഞാനില്ലേ ചേച്ചി  സ്കൂളില്‍. . കുഞ്ഞല്ലേ തനിച്ചുപോണ്ടാ.  ന്റെ വീട്ടിലേക്കു പോരൂ അവിടന്ന് ആരേലും കൂട്ടിവിടാന്നു പറഞ്ഞു ഞാന്‍.  ഇവളു പൊടിക്കു കൂട്ടാക്കീല..വീട്ടില്‍ ചെന്നു ഇക്കാര്യം പറഞ്ഞപ്പോ ഇനിയൊരു ചീത്ത ബാക്കീല്യ എന്നെ..അതൊരു ഇത്തിരീള്ള കുട്ട്യല്ലേ..നിയ്യങ്ങനെ തനിച്ചുവിടാമോന്നും ചോദിച്ച്.  ഇവളുപോകുന്ന് പറഞ്ഞപ്പോ ഞാന്‍ കുടയൊക്കെ നിവർത്തി കൈയ്യില്‍ കൊടുത്തു..മീനിനെ പിടിക്കാനൊന്നും പോവല്ലേന്നും പറഞ്ഞാ വിട്ടത്. ഇതിനെന്തെങ്കിലും പറ്റീരുന്നെങ്കിൽ വച്ചേക്ക്വായിരുന്നോ എന്നെ ..  വർഷം എത്ര കഴിഞ്ഞു...ഓർക്കുമ്പോ ഇപ്പളും വെറയാ നിക്ക്. വികൃതി ചിരിക്ക്ന്ന കണ്ടോ.."
ആ ചേച്ചി കവിളിൽ പതുക്കെ ഒരടിതന്നു.

  വെള്ളത്തിൽ വീണതൊക്കെ എനിക്കോർമ്മയുണ്ട്..അമ്മ വന്നു  എടുത്ത ഉടനെ  തുടയ്ക്കു ഒരടി തന്നതും പിന്നീട്  ഉമ്മ തന്നതും ഓർത്തപ്പോ എന്റെ കണ്ണുകള്‍ നിറഞ്ഞു. .

 " വെറുതെ ഓരോന്ന് ഓർത്തു സങ്കടപ്പെടണ്ട ..പനി കൂടും. അച്ഛനുമമ്മയും എന്നും നമ്മുടെ  ഒപ്പം കാണൂല്ല. അതൊക്കെ തിരിച്ചറിയേണ്ട പ്രായമായില്ലേ നിനക്ക്. .കരഞ്ഞു തലവേദന കൂടും.. കണ്ണുംചിമ്മി ഉറങ്ങിക്കോ."

 ചന്ദ്രുവേടത്തി പുതപ്പു  ഒന്നൂടെ ശരിയാക്കി .

2 comments: