www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Thursday 21 November 2019

മഴയോർമ്മകൾ ഭാഗം..8

പരീക്ഷ കഴിഞ്ഞപ്പോൾ രാജമ്മയും ഗ്രേസിയും ഔട്ട്ഹൗസ് ഒഴിഞ്ഞു അവരുടെ നാട്ടിലേക്കു പോയി. ക്വാട്ടേഴ്സ് വിട്ടു കൊടുത്ത് ഒരു ബാഗിലൊതുങ്ങുന്ന സാധനങ്ങളുമായി വന്ന   വിശ്വേട്ടനും  ചേച്ചി തന്ന മുറിയിൽനിന്ന് എന്റെ ബാഗുമെടുത്ത്  ഞാനും ആ ഔട്ട്ഹൗസിൽ വലതുകാൽവച്ചു കയറി. ഞങ്ങള്‍  ആദ്യമായി  താമസമാക്കിയ വാടകവീട് അതായിരുന്നു.

രണ്ടുമുറികള്‍ മാത്രമുള്ള കൊച്ചുവീട്. രണ്ടിലും കട്ടിലും കിടക്കയും മേശയും കസേരയും ഉണ്ടായിരുന്നു. വരാന്തയിലും രണ്ടു കസേരകൾ കിടപ്പുണ്ട്.  പിന്നീട്  എറണാകുളത്തെ പുതിയ വീട്ടിലേക്കു താമസംമാറിയപ്പോൾപോലും ഇത്രയധികം സന്തോഷം തോന്നിയിട്ടില്ല.  അടുക്കളയിൽ സ്റ്റവ്വ് വെക്കാന്‍ ഒരു മേശയുണ്ട്. മരത്തിന്റെ ഒരു കൊച്ചു  അലമാരയിൽ  ഒരു വീട്ടിലേക്കു വേണ്ടതായ സാധനങ്ങള്‍ മുഴുവന്‍  ഞങ്ങള്‍  ഒതുക്കി വച്ചു. 

ആ വീട്ടുകാർ നല്ല കൃഷിക്കാരായിരുന്നു. ആവശ്യമുള്ള  അരിയും
 തേങ്ങയുംപച്ചക്കറികളും ആ ചേച്ചിയുംചേട്ടനും ഞങ്ങള്‍ക്ക്തരും. മാസാവസാനം ഒരു തുക പറയും വാടകയുടെ കൂട്ടത്തിൽ അതും കൂടി കൊടുത്താൽ മതി. 

രാവിലെ പ്രാതലിനുശേഷം ഏഴു മണിക്ക് മഹാറാണി ബസ്സില്‍ കയറി വിശ്വേട്ടൻ  ജോലിക്ക് പോകും. ഭക്ഷണം  ഉണ്ടാക്കിവച്ച്  ഒമ്പതര കഴിയുമ്പോള്‍ ഞാനും ഓഫീസിലേക്ക് ഇറങ്ങും.

 വൈകുന്നേരം ഞാന്‍ എത്തുമ്പോഴേക്കും കപ്പ, ചേന, ചേമ്പ്, കൂർക്ക മുതലായവ ചേർത്തുണ്ടാക്കിയ പുഴുക്ക് ചേച്ചി കൊണ്ടുതരും. വിശ്വേട്ടൻ  എത്തിയാല്‍ ഞങ്ങള്‍  ഒരുമിച്ചു ചായയും പുഴുക്കും കഴിക്കും. പിന്നെ  അപ്പാപ്പനും ചേട്ടനും ചേച്ചിയുമൊക്കെക്കൂടെ ഓരോരോ വിശേഷങ്ങൾ പങ്കുവച്ച് ഞങ്ങളിരിക്കും. റേഡിയോനാടകങ്ങൾ കേൾക്കാനിരുന്നാൽ ചേച്ചി  അവിടെ നിന്നും  എഴുന്നേല്ക്കില്ല. ചേട്ടന്‍ വിശ്വേട്ടനോടു പറയും,

" ഇനിയിതു തീരാതെ ചോറുതരില്ല അവൾ..
അവളുടെ വിചാരം ഇതൊക്കെ  എവിടെയോ സംഭവിച്ച കാര്യങ്ങളാണെന്നാ..ആ ഇരിപ്പ് കണ്ടോ..എന്തൊരു ശ്രദ്ധയാ.."

കോതമംഗലത്തേക്ക് മാറിയതിനുശേഷം ഞങ്ങളുടെ  സിനിമ കാണൽ ജവഹര്‍ തിയേറ്ററിലായി. ഞായറാഴ്‌ചകളിൽ ഞങ്ങള്‍ മൂവാറ്റുപുഴ പോയി ലക്ഷ്മിയിലും ലതയിലും മാറിവരുന്ന സിനിമകള്‍ കണ്ടു.   റേഡിയോനാടകങ്ങൾ കേട്ടു. ചലച്ചിത്ര ശബ്ദരേഖകേട്ടു. സിനിമാപ്പാട്ടുകൾ കേട്ടു. എന്റെ വായന തീരെയില്ലാതായി....

ഒരു ദിവസം പൗലോസ് ചേട്ടന്‍ പറമ്പില്‍ കിളച്ചു കൊണ്ടു നില്ക്കുമ്പോൾ അടുത്തു കണ്ട വലിയ മരം ചാരിനിന്ന ഞാൻ ചേട്ടനോടു ചോദിച്ചു,
 " ചേട്ടാ ഇതു പാലയാണോ.?"

"അല്ലല്ലോ കൊച്ചേ..ഇതു മാതിരപ്പള്ളിയാ."
 ചേട്ടന്റെ മറുപടി ഉടനെ വന്നു. .

ഞാന്‍ ചോദിച്ചത് ആ മരം ഏഴിലംപാലയാണോന്നാണ്. അതു ചേട്ടന് മനസ്സിലാവുകയും ചെയ്തതാണ്. പക്ഷേ തരംകിട്ടുമ്പോൾ കളിയാക്കുന്നത് ചേട്ടന്റെ പതിവാണ്. ഒരു കഥയുമില്ലാത്തൊരു പൊട്ടിപ്പെണ്ണാണു ഞാന്‍  എന്നാണ് അവരുടെ  കണ്ടുപിടുത്തം.
 പക്ഷേ  അപ്പാപ്പനു എന്നെപ്പറ്റി നല്ല മതിപ്പായിരുന്നു. ഞാനും വിശ്വേട്ടനും  ഇരിക്കുമ്പോൾ അപ്പാപ്പൻ ഓരോ കുസൃതിച്ചോദ്യം ചോദിക്കും.  എല്ലാറ്റിനും വിശ്വേട്ടനെക്കാൾ ആദ്യം  ഉത്തരം പറയുക ഞാന്‍തന്നെയാണ്. കാരണം എന്റെ രണ്ടാമത്തെ  ഏട്ടന്‍  എപ്പോഴും  ഈമാതിരി ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. അങ്ങനെ  അവയുടെ ഉത്തരങ്ങൾ മുമ്പേ ഞാന്‍ പഠിച്ചുവച്ചതാണ്.  അതറിയാതെ അപ്പാപ്പൻ പറയും ," കുമാരി ബുദ്ധിയുള്ള കുട്ടിയാണ് "

ഞായറാഴ്ചകളിൽ ചേച്ചി കഴുകാനുള്ള തുണിയുമെടുത്ത് അടുത്തുള്ള പുഴയില്‍ പോകും.  ഞങ്ങളെയും വിളിക്കും.  കാട്ടാറുപോലെ ശുദ്ധമായ വെള്ളം. വിശ്വേട്ടൻ  അതില്‍ നീന്തും. .അധികം ആഴത്തിൽ പോകാതെ ഞാനും മുങ്ങിക്കുളിക്കും. ചേച്ചിയുടെ രണ്ടാമത്തെ മകൻ ജിജോ നിഴലുപോലെ ഞങ്ങളുടെ കൂടെയുണ്ടാകും. അവൻ ചൂണ്ടയിട്ടു മീൻ പിടിച്ചതു വിസ്തരിക്കും. കൈ നീട്ടിപ്പിടിച്ചു കാണിക്കും

," ഇത്രയും വലിയ മീനാ കിട്ടിയത്."

 ഞങ്ങള്‍  അത്ഭുതത്തോടെ നോക്കിയാൽ ചിരിച്ചു കൊണ്ട് ചൂണ്ടുവിരലുകാണിക്കും

 ,"ഇത്രയും വലുതെന്നാ പറഞ്ഞത്. ". എന്ന്.

(അവനിപ്പോൾ അച്ചൻപട്ടം സ്വീകരിച്ചു. എന്റെ മോളുടെ കല്യാണത്തിനു കോതമംഗലത്തുനിന്ന് ചേച്ചിയെയും കൊണ്ട്, വെളുത്ത ളോഹയും തലയില്‍ കറുത്ത തൊപ്പിയും  അരയില്‍ കറുത്ത കെട്ടുമായി വന്ന  ജിജോയെ കണ്ടു  എനിക്ക് സന്തോഷമായി.

  "നീ വന്നല്ലോ മോനെ. ചേച്ചിക്കു സന്തോഷമായി "
 എന്നു ഞാന്‍ പറഞ്ഞപ്പോൾ ജിജോ എന്നോടു പറയുകയാണ്,
 " ഞങ്ങള്‍ക്ക്ആകെയുള്ളൊരു പെങ്ങളല്ലേ ചേച്ചീ വന്ദന.. .ഞാനവളുടെ കല്യാണം കൂടാൻ വരാതിരിക്കുമോ" എന്ന്. )

കോതമംഗലത്ത് വച്ചാണ് ആദ്യമായി ഞാന്‍ കുടമ്പുളികാണുന്നത്. ഇടയ്ക്കിടെ നാട്ടിലേക്ക് പോകുമ്പോള്‍   ഞങ്ങള്‍ ചേച്ചിയോടു കുടമ്പുളി വാങ്ങി അമ്മയ്ക്കു കൊണ്ടു കൊടുക്കും. ആദ്യം കുടമ്പുളിയിട്ടുവച്ച കറികണ്ട് അമ്മയ്ക്ക് അറപ്പുതോന്നി.
"ഇതെന്താ കറിയിൽ ചാണകമോ" എന്നു ചോദിച്ചു.  നാട്ടില്‍  ഞങ്ങള്‍ മാങ്ങയോ തക്കാളിയോ വാളൻപുളിയോ മാത്രമാണ് കറിയിലിടുക..മാങ്ങയുള്ളപ്പോൾ ചെത്തിയുണക്കി സൂക്ഷിച്ചു വെക്കുമായിരുന്നു കറിയിലിടാൻ....

ആ സുന്ദരമായ പ്രദേശത്തും കുറെ മഴ നനഞ്ഞു..

2 comments: