എന്റെ കേരളം എത്ര സുന്ദരം
_____________________________
മകരമഞ്ഞിന്റെ കുളിരുള്ള പുലരിയിൽ
കറുകറുത്തൊരു രാവു മരിക്കുന്നു .
മഴമുകിൽ തള്ളിമാറ്റി കതിരവൻ
സ്വർണശോഭയാൽ തൂമുഖംകാട്ടുന്നു .
പൂർവദിങ് മുഖമാറ്റും വിയര്പ്പുപോൽ
ഹിമകണം വന്നുവീഴുന്നു പൂക്കളിൽ.
ഏഴുവർണ്ണങ്ങളാകെ തെളിയുന്നു
മഞ്ഞുവീണുകുളിർന്നപുൽനാമ്പതിൽ .
മൂളിമൂളിപ്പറക്കുന്ന വണ്ടുകൾ
ഉമ്മവെക്കുന്നു പൂക്കളെയാകവേ .
മെല്ലെമെല്ലവേ കണ്തുറന്നർക്കനെ
പ്രേമപൂർവം കടാക്ഷിപ്പു താമര
നവ്യമാം ചെറുതെന്നൽ തഴുകവേ
കുളിരുകൊണ്ടുവിറയ്ക്കും ചെടികളും.
കാലമെത്താതെവന്നെത്തി കൊന്നപ്പൂ
പൊന്നണിഞ്ഞ മണവാട്ടിപ്പെണ്ണുപോൽ .
*
കിളികൾപാടുന്ന പൂമരച്ചില്ലയിൽ
നദിയിൽ കണ്നട്ടു പൊന്മാനിരിക്കുന്നു .
മരതകപ്പട്ടു തോല്ക്കുന്ന പാടവും
ഒറ്റക്കാലിൽ തപംചെയ്യുംകൊറ്റിയും.
കളകളാരവത്തോടെയരുവികൾ
പുഴകൾതേടിക്കുതിക്കുന്നു സാനന്ദം .
അലസഗാമിനി ഇക്കിളികൂട്ടുന്നു
ഇരുകരങ്ങളാൽ കണ്ടൽച്ചെടികളെ .
വെണ്നുരക്കൈകൾ നീട്ടിച്ചിരിച്ചു തൻ -
പ്രിയയെ സ്വാഗതംചെയ്യുന്നു സാഗരം.
അമൃതകുംഭങ്ങൾ പേറുന്നകേരങ്ങൾ
കൈകൾകോർത്തു നിരന്നുചിരിക്കുന്നു.
വെള്ളമേഘം മുഖംനോക്കുമാറ്റിലെ
പായലിനുള്ളിൽ മീനുകളോടുന്നു .
പുനർജനിതേടിയെത്തുമാത്മാക്കളാം
തുമ്പികൾ മുറ്റമാകെ പറക്കുന്നു .
മന്ദപവനനുമയവെട്ടും പൈക്കളും
തെല്ലുനേരംമയങ്ങീ മരച്ചോട്ടിൽ .
കൊയ്തകറ്റകൾ മദ്ധ്യാഹ്നസൂര്യന്റെ
പൊള്ളുംചൂടേറ്റിരിപ്പൂ കളമിതിൽ.
*
രൌദ്രഭാവം വെടിഞ്ഞൂ ദിനകരൻ
പശ്ചിമാംബരംനോക്കീ നടകൊണ്ടു.
കൂടുതേടിപ്പറക്കുന്നു പക്ഷികൾ
വാവലാഹാരം തേടിയിറങ്ങുന്നു.
അർക്കനിന്നത്തെ വേഷമഴിക്കാനായ്
ആഴിയിൽ പൊള്ളുമാനനം താഴ്ത്തവെ
ചെമ്പട്ടെല്ലാമഴിച്ചൂ മടക്കിയാ
സന്ധ്യപോയോരരങ്ങിലേക്കായിതാ
പട്ടടപ്പുകയേറ്റ കരിമ്പട-
മെത്തയുമായ് വരുന്നൂ നിശീഥിനി.
നീലമേലാപ്പിൽ രത്നം പതിച്ച പോൽ
വാനിലാകെ തിളങ്ങുന്നു താരകൾ.
തേഞ്ഞുതീർന്നോരരിവാൾത്തലപ്പുപോൽ
പഞ്ചമിത്തിങ്കൾ മേലേ വിരാജിപ്പൂ .
മന്ദമാരുതൻ തള്ളും ജലാശയ-
പ്പൊന്നൂഞ്ഞാലിൽ ചിരിക്കുന്നു നെയ്യാമ്പൽ.
രാക്കിളികൾതൻ താരാട്ടുപാട്ടുകേ-
ട്ടീ ധരിത്രി സുഖമായുറങ്ങുന്നു.
പട്ടടപ്പുകയേറ്റ കരിമ്പട-
ReplyDeleteമെത്തയുമായ് വരുന്നൂ നിശീഥിനി.
നീലമേലാപ്പിൽ രത്നം പതിച്ച പോൽ
വാനിലാകെ തിളങ്ങുന്നു താരകൾ.
തേഞ്ഞുതീർന്നോരരിവാൾത്തലപ്പുപോൽ
പഞ്ചമിത്തിങ്കൾ മേലേ വിരാജിപ്പൂ .
മന്ദമാരുതൻ തള്ളും ജലാശയ-
പ്പൊന്നൂഞ്ഞാലിൽ ചിരിക്കുന്നു നെയ്യാമ്പൽ.
രാക്കിളികൾതൻ താരാട്ടുപാട്ടുകേ-
ട്ടീ ധരിത്രി സുഖമായുറങ്ങുന്നു.....
Thank you dear friend
ReplyDelete