www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Saturday 21 September 2013

ഒരു ദിവസത്തിന്റെ തുടക്കം




ഫ്രിഡ്ജ്‌  തുറന്നു പിടിച്ചു ആലോചിച്ചു.. എന്തിനായിരുന്നു ഇപ്പോള്‍ ഇങ്ങോട്ട് വന്നത്.. മറന്നു പോയി. ശരി ഓര്‍ത്താല്‍ അപ്പോള്‍ വരാം. ഈയിടെ  എന്തൊരു മറവി ആണ്..  തലച്ചോറിനും രോഗം വന്നുവോ..വല്ലാത്ത മനപ്രയാസം തോന്നി..
മനസ്സു പറയുന്നു.. നീ ഒക്കെ മറന്നിരിക്കുന്നു...നിനക്ക് വയസ്സായിരിക്കുന്നു..
വയസ്സായാല്‍ മറവി വരുമോ. അതിനു മാത്രം വയസ്സുണ്ടോ തനിക്കു.. അമ്മ മരിക്കുന്നത് അമ്പതി എട്ടു വയസ്സുള്ളപോള്‍ ആണ് .അതുവരെ  പുരാണ കഥകളും സംസ്കൃത ശ്ലോകങ്ങളും ഒക്കെ ചൊല്ലി അതിന്‍റെ അര്‍ത്ഥവും ഒക്കെ പറഞ്ഞു തരുമായിരുന്നല്ലോ. അത്രയും പ്രായം തനിക്കു ആയില്ലല്ലോ. എന്നിട്ടും... ഇനി വല്ല അല്ഷിമെര്സും ..ഭഗവാനെ നീ തന്നെ തുണ..

ഹാവൂ . ചീര അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കത്തി വിരലില്‍ ചെറുതായി കൊണ്ടു .. കുറച്ചു നേരം ഒന്ന് അമര്‍ത്തി പിടിച്ചു..ചോര നിന്നു....ഇത് കണ്ടാല്‍ മതി മോള്‍ ദേഷ്യപ്പെടും.
ഭക്ഷണം ഉണ്ടാക്കാന്‍ ഒരു സ്ത്രീ വരുന്നുണ്ട്. അവള്‍ ചിലപ്പോൾ  നേരം വൈകിയേ വരൂ . ചിലപ്പോൾ വന്നില്ലെന്നും വരും .
അവൾ വന്നിട്ട് ഉണ്ടാക്കട്ടെ അമ്മ എന്തിനാ അപ്പോഴേക്കും ഇതൊക്കെ ഉണ്ടാക്കുന്നത്‌ എന്ന് മോള് ചോദിക്കും. പക്ഷെ അവൾ വന്നില്ലെങ്കിൽ മോളും കുഞ്ഞുങ്ങളും വല്ല ബ്രെഡ്‌ ജാം ഒക്കെയായി പ്രാതൽ കഴിക്കേണ്ടെ, ലഞ്ച് കൊണ്ട് പോകാനും കഴിയില്ല. 
തനിക്കു ഇതൊരു കഷ്ടപ്പാടെ അല്ല  എന്ന്  എത്ര തവണ പറഞ്ഞിട്ടും അവള്‍ക്കു മനസ്സിലാകുന്നില്ല. അവളുടെ വിചാരം അമ്മയെ ഇവടെ കൊണ്ട് വന്നു ജോലിക്കാരി ആക്കിയെന്നു ആരെങ്കിലും വിചാരിച്ചാലോ എന്നാണു.. അല്ലാതെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ അവള്‍ക്കും ഇഷ്ടമാണ്.പാവം കുട്ടി. എന്തറിയാം അവള്‍ക്കു..ഇത് കൂടി ഇല്ലായിരുന്നെങ്കില്‍ എങ്ങനെ സമയം പോക്കും ഇവിടെ..
ഇറങ്ങി നടക്കാന്‍ പറമ്പുകള്‍ ഇല്ല. വായിക്കാന്‍  ആണെങ്കില്‍   പുസ്തകങ്ങള്‍   താന്‍ വരുമ്പോള്‍ കൊണ്ട് വന്ന വളരെ കുറച്ചു മാത്രമേ ഉള്ളു. 
ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഓഫീസില്‍  ചിലര്‍ പുസ്തകങ്ങള്‍ വില്‍ക്കാന്‍ വരും. അവരുടെ കയ്യില്‍ ഇഷ്ടപ്പെട്ട ബുക്സ് കണ്ടാല്‍ വാങ്ങും. ഇഷ്ടപ്പെട്ടത് എന്തെങ്കിലും അവരോടു പറഞ്ഞാല്‍ കൊണ്ട് തരികയും ചെയ്യും..അല്ലാതെ ബുക്സ് തേടി    പുറത്തു നടക്കുകയൊന്നുമില്ല. വീട് വിട്ടാല്‍ ഓഫിസ്. അവിടം വിട്ടാല്‍  നേരെ വീട്. അതായിരുന്നല്ലോ തന്‍റെ രീതി. എത്ര പുസ്തകങ്ങള്‍ അങ്ങനെ തന്‍റെ ശേഖരത്തില്‍ ഉണ്ട്. രണ്ടു അലമാര നിറയെ..
ഒക്കെ ഒരു പ്രാവശ്യം എടുത്തു മറിച്ചു  നോക്കിയിട്ട്   പോലുമില്ല . അതൊക്കെ  പിശുക്കന്‍  നിധി  കാക്കും  പോലെ  കരുതി  വച്ചത്  ജോലി മതിയാക്കി    വീട്ടില്‍  ഇരിക്കുമ്പോള്‍  സമയം ചിലവഴിക്കാന്‍  മറ്റു  മാര്‍ഗം  തേടെണ്ടല്ലോ    എന്ന് കരുതിയാണ് .  പക്ഷെ ജോലിയില്‍ നിന്നു പിരിഞ്ഞത് വര്‍ഷങ്ങളായി കേള്‍ക്കാന്‍ കൊതിച്ച ഒരു വാര്‍ത്ത അറിഞ്ഞ ശേഷമാണ്. ഏക മകള്‍ ഒരു കുഞ്ഞിനെ തരാന്‍ പോകുന്നു. പിന്നെ എന്തു നോക്കാന്‍ അവളുടെ അടുത്തേക്ക് പോന്നു
ഇങ്ങോട്ട് പോരുമ്പോള്‍  താന്‍ കുറെ പുസ്തകങ്ങള്‍  കൂടി എടുത്തു വച്ചതാണ്.   ഭര്‍ത്താവ് പറഞ്ഞു.. ഇതൊക്കെ തൂക്കിഎടുത്തു  ചെല്ലുമ്പോള്‍ എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ തൂക്കം അധികമാണ് എന്ന് പറഞ്ഞു  ഒക്കെ വാരി പുറത്തിടും അപ്പോള്‍ നിന്‍റെ പുസ്തകം  നഷ്ടപ്പെടുകയില്ലേ. ഒക്കെ ഇവിടെ ഇരിക്കട്ടെ. നമുക്ക്  ഇനി വരുമ്പോള്‍ എടുക്കാമല്ലോ.  എപ്പോള്‍ വരുമ്പോഴും മകള്‍ക്ക് എന്തെങ്കിലും വിശേഷവിധിയായി നാട്ടില്‍ നിന്നും കൊണ്ട് പോകാന്‍ എടുത്തു വെക്കും പിന്നെ പുസ്ടകങ്ങള്‍  വീണ്ടും പുറത്തു തന്നെ...
ഇവിടെ പുറത്തിറങ്ങാന്‍ ഇഷ്ടം തോന്നാറില്ല. അറിഞ്ഞുകൂടാത്ത ഭാഷ സംസാരിക്കുന്ന ആളുകളെ അഭിമുഖീകരിക്കാന്‍  എന്തോ ഒരു വല്ലായ്മയാണ്. എന്തു പറയും.ഒരു ചിരിയില്‍ ഒതുക്കി അവിടെ നിന്നു മാറുകയല്ലാതെ.
പണ്ടും പുറത്തിറങ്ങി നടക്കാറെ  ഇല്ല. ഒരു സാരി വാങ്ങാന്‍ പോലും പോകില്ല. അദ്ദേഹം മൂന്നു നാലെണ്ണം കൊണ്ട് വരും അതില്‍ ഇഷ്ടമുള്ളത് എടുക്കും ബാക്കി  അദ്ദേഹം തിരിച്ചു കൊണ്ടുപോയി കടയില്‍ കൊടുക്കും. കൂട്ടുകാരന്‍റെ വലിയ വസ്ത്ര  വ്യാപാര ശാലയില്‍ നിന്നും എടുക്കുന്നത് കാരണം തിരിച്ചു കൊടുത്താലും വാങ്ങിക്കോളും.. എന്നാലും താന്‍ ചുറ്റുന്ന സാരികള്‍ ഒക്കെ കൂട്ടുകാര്‍ക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന് തുണി എടുക്കാന്‍ അറിയാം. ഒരിക്കല്‍ തന്‍റെ ഏട്ടന്‍ പറഞ്ഞു നിന്‍റെ ഭര്‍ത്താവിന്‍റെ സെലെക്ഷന്‍ ഒക്കെ  നല്ലതാണല്ലോ.എന്ന്..
 ഇന്ന് ആ പെണ്ണ് വരില്ല എന്ന് തോന്നുന്നു.ശരി ബാക്കി കൂടി ഉണ്ടാക്കാം.

ചീര തോരനും അച്ചിങ്ങ മെഴുകു പുരട്ടിയും സാമ്പാറും. അത് മതി. മകളുടെ    ഭര്‍ത്താവ് എപ്പൊഴു പറയും അമ്മ ഉണ്ടാക്കുന്നത്‌ എന്തു സ്വാദാണ്. എന്‍റെ ഭാര്യ എന്തെ ഇതൊന്നും പഠിച്ചില്ല...അവള്‍ ഉണ്ടാക്കും എന്തെങ്കിലും പച്ചക്കറികള്‍ എടുത്തു അവള്‍ക്കു തോന്നിയ പോലെ അതിനു സാംബാറുമായോ എരിശ്ശെരിയുമായോ ഒരു ബന്ധവും  കാണില്ല.എന്നേയുള്ളു.
 താന്‍ ചിരിക്കും ആല്ലാതെ എന്തു പറയാന്‍..
 ,"കൈപ്പുന്ന്യ മില്ല  തെല്ലും ഇതിനെ ആര് പഴക്കി 
എന്നുള്ള അപ്പേരിനു  എന്‍റെ മകളെ വഴി വച്ചിടല്ലേ"
 എന്ന്  തന്‍റെ അമ്മ പറയാറുള്ളത് ഓര്‍ത്തു പോയി..
ഇവള്‍ ചെറുപ്പത്തില്‍  ഒരിക്കലും അടുക്കളയില്‍ കയറുകയില്ലായിരുന്നു. ഒരു കുടുംബം പുലര്ത്താറായാല്‍ നീ എന്തു ചെയ്യും എന്ന് ചോദിച്ചാല്‍ പറയും ഞാന്‍ ഒരു കുക്ക്നെ വക്കും .അത് പോലെ തന്നെ അവള്‍ ചെയ്തു. 

നല്ല ഒരു പെണ്ണായിരുന്നു മുന്പു ഉണ്ടായിരുന്ന പ്രേമ . എന്തു വച്ചാലും നല്ല സ്വാദായിരുന്നു. മലയാളിയായ അവള്‍ക്കു എല്ലാ മലയാള സദ്യയുടെ കറികളും വെക്കാന്‍ അറിയാമായിരുന്നു. അവള്‍ ഉണ്ടായിരുന്നപ്പോള്‍ താനും അടുക്കളയില്‍ ചെന്ന് അവളോട്‌ സംസാരിച്ചിരിക്കും.എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവള്‍ തന്നോട് ചോദിച്ചേ ചെയ്യുമായിരുന്നുള്ളൂ . ആ സ്ഥലത്ത് നിന്നും മാറ്റമായി പോന്നപ്പോള്‍  വിഷമത്തിലായത്  താനാണ്   . അവിടെ നിറയെ മലയാളികളുടെ വീടുകള്‍ ഉണ്ടായിരുന്നു. എന്ന് മാത്രമല്ല അവരൊക്കെ നല്ല സ്നേഹമുള്ള കൂട്ടത്തിലുമായിരുന്നു.. ഈ സ്ഥലത്തേക്ക് പോന്നപ്പോള്‍ ആ നല്ലവരെയും പ്രേമയെയും വിട്ടു പോരേണ്ടി വന്നു..പിന്നെ ഇവിടെ ജോലിക്ക്  വന്നതൊക്കെ ഭാഷ അറിയാത്ത പെണ്ണുങ്ങൾ .ഒരു വക നാവിനു രുചിയോടെ വെക്കാനറിയില്ല. അങ്ങനെ താന്‍ തന്നെ സന്തോഷപൂര്‍വ്വം അടുക്കളയില്‍ കയറി...
അമ്മമ്മേ   . 
കുഞ്ഞു  വന്നു നിന്നത്   താന്‍ കണ്ടെയില്ലല്ലോ  .അവന്റെ മമ്മ കുളിപ്പിച്ച് വിട്ടതാണ് 
കുറച്ചു പുട്ടും പഴവും നെയ്യ് കൂട്ടി കുഴച്ചു കുഞ്ഞു ഉരുളകള്‍  ഉണ്ടാക്കി പ്ലേറ്റില്‍ വച്ച് കൊടുത്തു...
അവനു ഇഷ്ടം തനിയെ എടുത്തു കഴിക്കാന്‍ ആണ്.പാലും കുടിച്ചു  കഴിഞ്ഞപ്പോള്‍ അവന്‍റെ മുഖം കഴുകിച്ചു ഉടുപ്പിടീച്ചു .
കൊച്ചു ബാഗ് എടുത്തു തോളില്‍ തൂക്കി അവന്‍ കവിളില്‍ ഒരു ഉമ്മ തന്നു . അമ്മമ്മ ഗിവ് മി എ കിസ്സ്‌... .എന്നും പറഞ്ഞു അവന്‍ മുഖം അടുപ്പിച്ചു നിന്നപ്പോള്‍ കെട്ടിപിടിച്ചു രണ്ടു കവിളിലും മുത്തം കൊടുത്തു. 

സ്കൂള്‍ വാന്‍ വരും വരെ ഗേറ്റിനു  അടുത്ത് മോന്‍റെ  കുഞ്ഞുവിരലുകള്‍ പിടിച്ചു നിന്നു. ദൂരെ നിന്നും മഴത്തുള്ളികള്‍ എന്ന പ്ലേ സ്കൂളിന്റെ വാന്‍ വരുന്നത് കണ്ടപ്പോള്‍ കുഞ്ഞു സന്തോഷം കൊണ്ട് തുള്ളിച്ചാടി.  

വാന്‍ ഈസ്‌ കമിംഗ്  അമ്മമ്മ. 

വാനില്‍ എടുത്തു കയറ്റിയപ്പോള്‍  ചിരിച്ചു കൊണ്ട് തന്നെ നോക്കി ബായ്  അമ്മമ്മ എന്ന് പറഞ്ഞു ഒരു ഉമ്മ കൂടി തന്നു. വാന്‍ അകന്നു പോകുമ്പോള്‍  അകത്തുള്ള എല്ലാ കുഞ്ഞുങ്ങളും ഒന്നായി ബൈ അമ്മമ്മ എന്ന് പറഞ്ഞു കൊണ്ടിരുന്നു..
എന്തു സ്നേഹമുള്ള കുട്ടിയാണ് അവന്‍  ..........രണ്ടര വയസ്സായെ ഉള്ളു. അമ്മയുടെ അടുത്ത് ചെന്ന് കിടന്നു ദൂത് താ  മമ്മാ  എന്നും പറഞ്ഞു കൊഞ്ചി ഇത്തിരി പാല് കട്ട് കുടിച്ചാല്‍ പിന്നെ അവനു അമ്മമ്മ മാത്രം മതി.
 രാത്രി എന്നും അവന്‍റെ അമ്മയുമായി വഴക്കാണ്. ഐ വാണ്ട്സ് ടു സ്ലീപ്‌ വിത്ത്‌ അമ്മമ്മ.  അവള്‍ക്കാണെങ്കില്‍ കുട്ടിയെ കെട്ടിപ്പിടിച്ചു കിടക്കണം എന്നാണു.. 
 'പകല്‍ മുഴുവന്‍ അമ്മമ്മയുടെ കൂടെയല്ലായിരുന്നോട. ഇപ്പോള്‍ ഇങ്ങോട്ട് വാ. മമ്മ ഉറക്കാം നിന്നെ..  
 'നോ മമ്മ ഐ വില്‍ സ്ലീപ്‌ വിത്ത്‌ അമ്മമ്മ '. എന്തു കടുംപിടിത്തമാണ്   ചിലപ്പോള്‍ കുട്ടിക്ക്...
തന്‍റെ മകള്‍ ചെറുതായിരുന്നപ്പോള്‍ ഇങ്ങനെ ആയിരുന്നു. താന്‍ ഓഫീസില്‍ നിന്ന് വന്നാലും അവള്‍ ഒന്നുകില്‍ കളിച്ചു കൊണ്ടിരിക്കും അല്ലെങ്കില്‍ അച്ഛമ്മയുടെ  കൂടെയോ ചിറ്റയുടെ  കൂടെയോ ഒട്ടിനില്‍ക്കും.. അന്ന് തനിക്കും ഇത് പോലെ സങ്കടം വരാറുണ്ട്.ആനി തോമസ്‌ എന്ന  കൂട്ടുകാരിയോട് ഒരിക്കല്‍ അത് പറയുക പോലും ചെയ്തു . അന്നേരം അവള്‍ ആശ്വസിപ്പിച്ചു.. വലുതായാല്‍ അവള്‍ നിന്‍റെ സ്നേഹം തിരിച്ചറിയും ...അത്    ശരിയായി. വളര്‍ന്നപ്പോള്‍ മോള്‍ തന്നെ എത്ര മാത്രം സ്നേഹിക്കുന്നു..
മദിരാശി പട്ടണത്തിലേക്ക് പഠിക്കാന്‍ ആയി പോന്നപ്പോള്‍ തനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല. ഇത്ര നാളും തന്നെ വിട്ടു പിരിയാതെ നിന്നവള്‍ ആദ്യമായി ഇത്ര അകലേക്ക്‌...............,....സഹിച്ചല്ലെ പറ്റു. 
കുട്ടിക്ക് മദ്രാസ്‌ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കണം എന്നാണു വാശി. ആയിക്കോട്ടെ.. ആ വിട്ടുനില്‍ക്കല്‍ അങ്ങ് നീണ്ടു പോയി. പഠിച്ച ഉടനെ ജോലികിട്ടി  . 

പിന്നെ താമസിയാതെ അവളുടെ കല്യാണം കഴിഞ്ഞപ്പോള്‍   ഏറെയൊന്നും ആ വിരഹം അനുഭവപ്പെട്ടില്ല  ..അപ്പോളേക്കും അത് ശീലമായി കഴിഞ്ഞിരുന്നു.
ക്ളോക്കില്‍  മണി അടിച്ചപ്പോള്‍ ഞെട്ടി.  മോള്‍ കുളി കഴിഞ്ഞു ഇപ്പോള്‍ എത്തും.പിന്നെ ഒന്നും കഴിക്കാതെ ഓരോട്ടമാകും 
അവളുടെ ടിഫിന്‍ ബോക്സ്‌ എടുത്തു . കുറച്ചു ചോറ് ഒരു പാത്രത്തില്‍ ഇട്ടു. ഒരു കൊച്ചു കുഞ്ഞിനു കഴിക്കാന്‍ ഉള്ളതെ ഉള്ളു. അത്രയേ  അവള്‍ കഴിക്കുള്ള്. അധികം ചോറ് ഉണ്ടാല്‍   വണ്ണം വച്ചാലോ എന്ന് പേടിയാണ്.മറ്റൊരു കൊച്ചു പാത്രം എടുത്തു അതില്‍ കുറെ പച്ചക്ക് കഷണിച്ച കാരറ്റും വെള്ളരിയും തക്കാളിയും  നിറച്ചു.  ഒന്നില്‍ കുറച്ചു ചീര തോരനും പിന്നെ കുറച്ചു തൈര്‍  മറ്റൊന്നില്‍ എടുത്തു. എല്ലാം കൂടെ ഒരുമിച്ചു ക്ലിപ്പ് ചെയ്തു. ടിഫ്ഫിന്‍ ബോക്സില്‍ വച്ചു .
. അപ്പോളേക്കും മോള്‍ എത്തി  
പൊട്ടു തൊടില്ല കണ്ണെഴുതില്ല. മുടി പോലും ചീകാറില്ല. ഇങ്ങനെ ഒരു പെണ്ണ്. അത് പറഞ്ഞാല്‍ അവള്‍ക്കു ഇഷ്ടപ്പെടില്ല. ഇങ്ങനെ മതി.. എന്നാണു പറയുക. കല്യാണം കഴിഞ്ഞാല്‍ ഈ ശീലം മാറും എന്നാണു കരുതിയത്‌...പക്ഷെ  കെട്ടിയവന്‍ അതിനൊന്നും നിര്‍ബന്ധിക്കില്ല. അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ അമ്മെ  എന്നാണു അവന്‍ പറയുക. 
എന്നാല്‍ അവനോ പാന്റ്സിന്  ചേരുന്ന ഷര്‍ട്ട് അതിനു ചേരുന്ന സോക്സ്‌, , എന്തിനു ബെല്‍റ്റ്‌ പോലും ചേരുന്ന നിറം തന്നെ വേണം ...കുഞ്ഞിനെ ഒരുക്കുമ്പോഴും  അങ്ങനെ  തന്നെയാണ്.
ആ ബെല്‍റ്റ്‌ ഇടല്ലേ അത് ആ പാന്റ്സിന് ചേരില്ല എന്നൊക്കെ കുഞ്ഞിനോട് പറയുന്നത് കേള്‍ക്കാം.
മോള് നിന്ന നില്‍പ്പില്‍ ഒരു ഗ്ളാസ്‌ പാല് കുടിച്ചു.
"സമയം പോയി അമ്മ. വേറെ ഒന്നും വേണ്ട" എന്നും പറഞ്ഞു  കാറിന്‍റെ

കീ എടുത്തു ഓട്ടം തുടങ്ങി..
ലഞ്ച് ബോക്സ്‌ എടുക്കുന്നില്ലേ  ഇതാ മോബൈലെടുക്കെണ്ടേ..
താന്‍ ഓര്മപ്പെടുത്തിയില്ലായിരുന്നെങ്കില്‍  അവള്‍ ഒക്കെ മറക്കും..
വേഗം കയ്യില്‍ കൊണ്ട് ചെന്ന് കൊടുത്തു.. അവളുടെ കാര്‍ അകന്നു പോയപ്പോള്‍ ഗേറ്റ് അടച്ചു വീട്ടിനുള്ളിലേക്ക് കയറി.. പുലര്‍ച്ചെ കുളി കഴിഞ്ഞതാണ് മുടി ഒന്ന് കൂടെ വിടര്‍ത്തി ചീകി കെട്ടി. 
ഇനി ഉച്ചയാകുമ്പോള്‍ കുഞ്ഞു വരും അത് വരെ തനിക്കു ഫേസ് ബുക്കിലെ കൂട്ടുകാരെ കണ്ടു സംസാരിക്കാം.. 
  .. നേരെ ചെന്ന് ലാപ്ടോപ് ഓണ്‍ ചെയ്തു

Monday 16 September 2013

             ഉണ്ണിക്കുട്ടന്റെ സ്കൂൾ ബാഗ്‌ 


                               

മാളു മുറ്റമടിച്ചു കഴിഞ്ഞു കയ്യ് കഴുകി കൊച്ചമ്മ കൊടുത്ത പഴംകഞ്ഞി കുടിക്കാൻതുടങ്ങി .. മുരിങ്ങ മര  കൊമ്പിലിരുന്ന  ഒരു കാക്ക പറന്നു വന്നു അടുക്കള കോലായിൽ ഇരുന്നു. 


:"പോ കാക്കേ മുറ്റത്തേക്ക് പോ.." ഒരു പ്ലാവില വറ്റു  എടുത്തു മാളു മുറ്റത്തെക്കിട്ടു കൊടുത്തു.
 കാക്ക ഓരോ വറ്റും  കൊത്തി  തിന്നു വീണ്ടും തല  ചെരിച്ചു മാളുവേ നോക്കി.. 

അവൾ കഞ്ഞി കുടിചെഴുന്നെറ്റപ്പോൾ കൊച്ചമ്മ പുറത്തേക്കു വന്നു.. 
" മാളൂ ഇത്തിരി വെയില് തെളിയുന്നുണ്ട്. ഇന്നലെ അലക്കിയ തുണിയൊക്കെ വിറകു പുരയിലെ അഴയിൽ ഉണ്ട്. അതെല്ലാം എടുത്തു വെയിലുള്ള സ്ഥലത്ത് ഇടണം ട്ടോ. "

":ശരി കൊച്ചമ്മ.." അവൾ കഞ്ഞികുടിച്ച പാത്രം കഴുകി അടുക്കള കോലായിൽ കമഴ്ത്തി വെച്ച് വിറകുപുരയിൽ ചെന്ന് തുണികൾ എടുത്തു. മുറ്റത്തു, വെയിൽ ഉള്ള ഭാഗത്ത്‌ അഴയിൽ ഓരോന്നായി വിരിച്ചു.

 മാളു മുകളിലേക്ക് ഒന്ന് നോക്കി.  കാക്ക അവിടെ മരക്കൊമ്പിൽ  ഇരിക്കുന്നു.. 

"ആ ചെളി യുള്ള കാലും കൊണ്ട് തുണിയിൽ ഇരിക്കല്ലേ കാക്കേ ഞാൻ വീണ്ടും അലക്കേണ്ടി വരും.."

ഒരു ചെറിയ കല്ലെടുത്ത്‌ അവൾ കാക്കയെ എറിഞ്ഞോടിച്ചു 

കൊച്ചമ്മ, വലിയ ഒരു കെട്ട് കൊണ്ടുവന്നു  അവളെ ഏല്പ്പിച്ചു.. 

"ഇത് വേണ്ടാത്ത തുണികൾ  ഒക്കെയാ നിനക്ക് വേണ്ടത് ഉണ്ടെങ്കിൽ എടുത്തു ബാക്കി കളഞ്ഞേക്കണേ."

"ഓ" മാളു കൊച്ചമ്മ കൊടുത്ത കെട്ട് വാങ്ങി  അവിടെ തന്നെ ഇരുന്നു അഴിച്ചു ഓരോന്നായി പരിശോധിച്ച്..
 നല്ല രണ്ടു കുഞ്ഞു ഷർട്ടുകൾ എടുത്തു മാറ്റി വച്ച്..

 ഉണ്ണിക്കുട്ടൻ  ഇന്നലെ ഇട്ട ഷർട്ട്‌  തന്നെയാണ് ഇന്നും സ്കൂളിൽ പോകുമ്പോൾ ഇടാൻ എടുത്തു വെച്ചത്.. 

"അഴുക്കുണ്ടല്ലോ അമ്മെ ഇന്നും കൂടി  ഇത് .". എന്നവൻ പകുതിക്കു നിർത്തി 
"അലക്കിയാൽ ഉണങ്ങില്ല മോനെ "എന്ന് പറഞ്ഞു താൻ ജോലി തീർക്കാൻ ഇങ്ങോട്ട് ഓടിപ്പോന്നതാണ്.... പാവം

 ഇന്ന് സ്കൂളിൽ നിന്ന് വന്നാൽ  ആ ഷർട്ട്  കഴുകിയിടാം മഴയാണെങ്കിൽ ഉണങ്ങില്ല. നാളെ   വലിയ കിണ്ണത്തിൽ തിളച്ച വെള്ളമെടുത്തു ഷര്ട്ടിനു മുകളിൽ  വെച്ച് ഉണക്കിയെടുക്കാം എന്നൊക്കെ മനസ്സില് കണ്ടതാണ്..
ഇതാ ഇപ്പോൾ എന്റെ മോന് രണ്ടു ഷര്ട്ടു കിട്ടി.  കീറിയിട്ടോന്നുമില്ല. ഇവിടത്തെ കൊച്ചിന് ചെറുതായി പോയതാകും..

ഓരോന്ന് എടുത്തു ഒടുവിലതാ കിടക്കുന്നു ഒരു സ്കൂൾ ബാഗ്‌ ..മാളുവിന്റെ  കണ്ണുകൾ  സന്തോഷം കൊണ്ട് വിടര്ന്നു .. എത്ര നാളായി ഉണ്ണിക്കുട്ടൻ  ഒരു ബാഗിന് വേണ്ടി കരയുന്നു.. എവിടെ നിന്ന് പണം ഉണ്ടാക്കിയാണ് ഒരു ബാഗ് വാങ്ങുക എന്ന് സങ്കടപ്പെട്ടിരിക്കുമ്പോൾ ലോട്ടറി അടിച്ച പോലെ നല്ല  ഒരു ബാഗ്.

 ഒരു ഭാഗത്ത്‌ വാട്ടർ ബോട്ട്ൽ വെക്കാനുള്ള ചെറിയ ഭാഗം മാത്രമേ കീറിയിട്ടുള്ളൂ .  എന്റെ മോന് ഭാഗ്യമുണ്ടല്ലോ... എന്റെ ദൈവമേ നിനക്ക് സ്തുതി.. ബാഗും ഷര്ട്ടുകളും മടക്കി വേറെ ഒരു പ്ലാസ്റിക് കൂട്ടിലിട്ടു കയ്യിൽ  പിടിച്ചു. മറ്റുള്ളതൊക്കെ വേറെ ഒരു കെട്ടാക്കി  .

 മോൻ സ്കൂളിൽ പോകും മുന്പ് വീടെത്തിയാൽ ഇന്ന് തന്നെ അവനു ഈ ബാഗിൽ പുസ്തകങ്ങൾ  ഇട്ടു പോകാമല്ലോ...
ഉണ്ണിക്കുട്ടന്റെ കണ്ണിലെ സന്തോഷം കാണാൻ വേണ്ടി മാളു വീട്ടിലേക്കുള്ള വഴിയിലൂടെ ഓടി.
                                                          ...